ബെംഗളൂരു: ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ സഹയാത്രികനായ കുട്ടിയുടെ പെരുമാറ്റത്തിൽ രൂക്ഷവിമർശനവുമായി ഒരു യാത്രക്കാരൻ. കുടുംബം യാതൊരു സാമൂഹിക ബോധവുമില്ലാതെ പെരുമാറിയെന്നും, ‘പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല’ എന്നും ഇയാൾ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിമാനത്തിന്റെ തറയിൽ മാലിന്യം നിറഞ്ഞുകിടക്കുന്നതിന്റെ ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 10-12 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി ഐപാഡിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെ ബിസ്കറ്റ് കഴിക്കുകയും അതിന്റെ കവറുകളും പൊടിയും തറയിലേക്ക് ഇടുകയും ചെയ്തു. മാത്രമല്ല, കുടിക്കുകയായിരുന്ന ജ്യൂസ് തറയിൽ ഒഴിക്കുകയും ചെയ്തുവെന്ന് യാത്രക്കാരൻ ആരോപിക്കുന്നു. കുട്ടിയുടെ കുടുംബം നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്ന് വ്യക്തമായിരുന്നു. എന്നാൽ വിലകൂടിയ ഗാഡ്‌ജെറ്റുകൾ വാങ്ങിക്കൊടുക്കുന്നതല്ലാതെ, അടിസ്ഥാനപരമായ മര്യാദകൾ കുട്ടിയെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്ന് യാത്രക്കാരൻ കുറ്റപ്പെടുത്തി. സംഭവം വലിയ ചർച്ചയായതോടെ പലരും സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചു.





























