റിയാദ്: പാസ്‌പോർട്ട് പുതുക്കാനുള്ള നിരക്ക് കേന്ദ്രം കുത്തനെ ഉയർത്തിയതോടെ കേരളത്തിൽ ബുക്കിങ് ലഭിക്കാനുള്ള കാത്തിരിപ്പ് ഒരു മാസത്തിലേറെയായി ഉയർന്നു. സൗദിയിലടക്കം ഗൾഫിൽ പൊള്ളുന്ന നിരക്ക് ഏർപ്പെടുത്തിയതും വിഎഫ്എസ് കേന്ദ്രങ്ങളിൽ ബുക്കിങ് പോലും ലഭിക്കാത്തതുമാണ് ഇതിന് കാരണമായത്. വരും മാസങ്ങളിൽ പാസ്‌പോർട്ട് പുതുക്കാനുള്ളവർ മുൻകൂട്ടി ശ്രദ്ധിച്ചില്ലെങ്കിൽ പണവും സമയവും നഷ്ടമാകും. നാട്ടിൽ 1500 രൂപയായിരുന്ന പാസ്‌പോർട്ട് പുതുക്കൽ നിരക്ക് 2500 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഗൾഫിൽ ഉയർത്തിയത് പ്രവാസികൾക്ക് താങ്ങാനാകാത്ത നിരക്കാണ്. കേന്ദ്ര സർക്കാറിന്റെ നീക്കത്തോടെ യുഎഇയിൽ നോർമൽ പാസ്‌പോർട്ട് റിന്യൂവലിന് 285 ദിർഹം 450 ആക്കി ഉയർത്തിയിരുന്നു. സൗദിയിൽ നോർമൽ നിരക്ക് 460 ആക്കിയും ഉയർത്തി. തൽക്കാൽ ഫീസ് നിരക്ക്, അഥവാ പെട്ടെന്ന് പാസ്‌പോർട്ട് ലഭിക്കാനുള്ള നിരക്ക് 919 റിയാലാക്കി. അതായത് ഇരുപത്തി മുവ്വായിരത്തിലേറെ രൂപ. നാട്ടിൽ ഇത് അയ്യായിരം രൂപയാണ്.
വിമാന ടിക്കറ്റ് നിരക്കിന്റെയത്ര നിരക്ക് കേന്ദ്രം കൂട്ടിയതോടെയാണ് ഗതികെട്ട് പ്രവാസികൾ നാട്ടിലെ പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് പുതുക്കാൻ തിരക്ക് കൂട്ടുന്നത്. ഇതോടെ മലപ്പുറത്തെ ഉൾപ്പെടെ പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ നിലവിൽ വരുന്ന ഒന്നര മാസത്തേക്ക് വരെ നോർമൽ ബുക്കിങ് ലഭിക്കുന്നില്ല. ജൂലൈ പതിനെട്ടിന് ബുക്കിങിന് ശ്രമിക്കുന്നവർക്ക് ആഗസ്റ്റ് മുപ്പതോ സെപ്തംബർ ഒന്നോ ആണ് തീയതിയായി ലഭിക്കുന്നത്. ഇതിനാൽ വേഗത്തിൽ പാസ്‌പോർട്ട് കാലാവധി കഴിയുന്നവർ തൽക്കാലിനെ തന്നെ ആശ്രയിക്കണം. വരും മാസങ്ങളിലും വർഷത്തിലും പാസ്‌പോർട്ട് പുതുക്കാനുള്ളവർ മുൻകൂട്ടി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും. സൗദിയിൽ വിഎഫ്എസ് കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് പുതുക്കലിന് തിയതി ലഭിക്കാത്തതും പ്രതിസന്ധിയാണ്. തീയതി ലഭിച്ചാൽ തന്നെ ആഴ്ചകളെടുത്താണ് പാസ്‌പോർട്ട് ലഭിക്കുന്നത്. ഇത് ലഭിക്കാനായി പൊരിവെയിലത്ത് ക്യൂ നിൽക്കുകയും വേണം. വിഷയത്തിൽ കേന്ദ്ര സർക്കാറും പാർലമെന്റ് അംഗങ്ങളും ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം






























