കോന്നി: ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് വനമേഖലയിൽ അപകടത്തിൽപ്പെട്ട പാസ്റ്ററെ കൂടൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാനാണ് വന മേഖലയായ മാങ്കോട് കള്ളിപ്പാറ ചരിവ് വട്ടമല ഭാഗത്തെ കൊക്കയുടെ അരികിലേക്ക് ചരിഞ്ഞ കാറില്‍ നിന്നും ജീവൻ തിരിച്ചുപിടിച്ചത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് പോലീസിന് ഇദ്ദേഹത്തെ കണ്ടെത്താനായത്. കലഞ്ഞൂർ മാങ്കോട് പെന്തകോസ്ത് പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം തിരികെ കോന്നി വഴി തിരുവല്ലയിലേക്ക് മടങ്ങുകയായിരുന്ന സജി ചെറിയാൻ അപരിചിതമായ റോഡായതിനാൽ യാത്രയ്ക്കായി ഗൂഗിൾ മാപ്പിന്റെ സഹായം തേടി. എന്നാൽ മാപ്പ് കാട്ടിയ വഴിയിലൂടെ മുന്നോട്ട് പോയ ഇദ്ദേഹം എത്തിപ്പെട്ടത് തീർത്തും വിജനമായ ഫോർ വീൽ വാഹനങ്ങൾക്ക് മാത്രം പോകാൻ കഴിയുന്ന കള്ളിപ്പാറ ചരിവ് റോഡിലായിരുന്നു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഈ ദുർഘട പാതയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബെലനോ കാർ നിയന്ത്രണം വിട്ട് സമീപത്തെ വലിയ കൊക്കയിലേക്ക് ചരിഞ്ഞു നിൽക്കുകയായിരുന്നു. കാലിന് സ്വാധീനക്കുറവുള്ള ആളായതിനാലും കൃത്യമായി ഇൻസുലിൻ എടുക്കേണ്ട പ്രമേഹബാധിതനായതിനാലും കാറിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ ഇദ്ദേഹം വനമധ്യത്തിൽ കുടുങ്ങി. മണിക്കൂറുകളോളം ആരും സഹായത്തിനെത്താതിരുന്നതിനെ തുടർന്ന് വൈകിട്ട് 5.30 ഓടെ ഇദ്ദേഹം പോലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കൂടൽ എസ്.ഐ ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പ്രദേശവാസികളും ചേർന്ന് വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കള്ളിപ്പാറയുടെ ചെരുവിൽ വട്ടമല ഭാഗത്തുനിന്നും ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫോർ വീൽ ജീപ്പുകൾ ഉപയോഗിച്ചാണ് ഇദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കാട്ടാനയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന കാട്ടുപ്രദേശത്താണ് പാസ്റ്റർ കുടുങ്ങിയത്. കാര്‍ പിന്നീട് പോലീസ് വനമേഖലയില്‍ നിന്നും മാറ്റുകയും ചെയ്തു.





























