തിരുവല്ല : മതിൽ ഭാഗം ശ്രീ ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ പടയണി മഹോത്സവം 13ന് തുടങ്ങും. വൈകിട്ട് ഏഴിന് ശ്രീവല്ലഭ മഹാ ക്ഷേത്രത്തിൽ നിന്നും ദീപം സ്വീകരിച്ച് തപ്പുമേളത്തിന്റെയും വള്ളപ്പാട്ടിന്റെയും അകമ്പടിയോടുകൂടി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ദീപം മേൽശാന്തി ശങ്കരൻ നമ്പൂതിരി ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് ദീപം പകരും. തുടർന്ന് പടയണി ആചാര്യൻ പ്രസന്നകുമാർ തത്വമസി ദീപം പകർന്ന് 8 ന് പടയണി കളത്തിൽ ചൂട്ടുതെളിക്കും. 14 നും 15 നും രാത്രി 8 ന് ചൂട്ടുപടയണി.
16 ന് വൈകിട്ട് 7 30ന് പച്ചതപ്പ് കൊട്ടി ഗണപതി, പക്ഷിക്കോലം, യക്ഷിക്കോലം, മറുത കോലം, മാടൻ കോലം എന്നീ പഞ്ചകോലങ്ങൾ കളത്തിൽ തുള്ളിയുറയും. 17 ന് രാത്രി 7 30 ന് പുലവൃത്തം, താവടി, വിനോദം ചൂട്ടുവെപ്പ് ശിവകോലം ഗണപതി കോലം 64 പാളഭൈരവിക്കോലം പക്ഷിക്കോലം, കാലൻ കോലം, നാഗയക്ഷിക്കോലം, മറുതാക്കോലം സുന്ദരയക്ഷിക്കോലം എന്നീ കോലങ്ങൾ കളത്തിൽ തുള്ളുന്നതാണ്. 18 ന് രാത്രി 7.30 ന് 32 പാള ദൈരവിക്കോലം, പക്ഷിക്കോലം, അരക്കി യക്ഷി , അന്തരയക്ഷി, മറുത, മാടൻ എന്നീ കോലങ്ങൾ തുള്ളുന്നു. 19ന് രാവിലെ 10ന് പൂപ്പട മംഗള ഭൈരവി എന്നീ കോലങ്ങൾ കളത്തിൽ തുള്ളും. പഞ്ചകോലങ്ങൾ, മംഗളഭൈരവി എന്നീ കോലങ്ങൾ തുള്ളുവാനുള്ള കലാകാരന്മാരുടെ പേരുകൾ ദേവീ നടയിൽ പൂജിച്ച് നറുക്കെടുപ്പിൽ കൂടിയാണ് കലാകാരന്മാരെ നിശ്ചയിക്കുന്നത്





























