പത്തനംതിട്ട: 999 മലകൾക്ക് അധിപനായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്തു ദിവസം നീണ്ടുനിന്ന പത്താമുദയ മഹോത്സവത്തിന് പ്രൗഢഗംഭീരമായ സമാപനം. ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പത്താമുദയ ഊട്ടും അച്ചൻകോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കിയതും ഭക്തജനങ്ങൾക്ക് വേറിട്ട അനുഭവമായി. ജീവിത പ്രയാസങ്ങളിൽ നിന്നും മുക്തി നേടി ഐശ്വര്യം കൈവരിക്കുന്നതിനായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത പുരാതന കാലം മുതൽ അനുഷ്ഠിച്ചു വരുന്ന ആചാരമാണിത്. ഇക്കുറിയും കൊല്ലം പട്ടാഴി ദേശത്തു നിന്നുള്ള ഭക്തരാണ് ആൾപ്പിണ്ടി കാവിലെത്തിച്ചത്. 41 തൃപ്പടി പൂജകൾക്ക് ശേഷമാണ് ആൾപ്പിണ്ടി വിളക്ക് ആർപ്പോ വിളികളോടെ അച്ചൻകോവിൽ നദിക്കരയിലേക്ക് എത്തിച്ചത്.
തുടർന്ന് നദിയിലെ ജീവജാലങ്ങൾക്ക് ഊട്ടും പൂജയും നൽകി അനുവാദം വാങ്ങിയ ശേഷം വിളക്ക് തെളിയിച്ച് നദിയിൽ ഒഴുക്കി. പന്തങ്ങൾ കത്തിച്ച ആൾപ്പിണ്ടി വിളക്ക് നദിയിലൂടെ ഒഴുകി പ്രകൃതിയിൽ സമർപ്പിക്കപ്പെടുന്നതോടെ അന്ധകാരം അകന്ന് ഐശ്വര്യം വരും എന്നാണ് വിശ്വാസം. ആദിമ ജനതയുടെ ആത്മീയ ആചാരങ്ങൾ അന്യമാകാതെ കാത്തുസൂക്ഷിക്കുന്ന ഏക കാവായ കല്ലേലിയിൽ, നൂറ്റാണ്ടുകളായുള്ള ഈ ആത്മാവിഷ്കാരം ലോകനന്മയ്ക്കും പ്രകൃതി സംരക്ഷണത്തിനുമായാണ് നടത്തപ്പെടുന്നത്. കിഴക്ക് ഉദിമലയിൽ നിന്നും ഉത്ഭവിച്ച് പടിഞ്ഞാറ് തിരുവാർ കടലിനെ ലക്ഷ്യമാക്കി ഒഴുകുന്ന അച്ചൻകോവിൽ നദിയുടെ കുഞ്ഞോളങ്ങളിൽ ദീപനാളങ്ങൾ ലയിച്ചതോടെ ഈ വർഷത്തെ മഹോത്സവത്തിന് ഔദ്യോഗിക പരിസമാപ്തിയായി.






























