പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ മലയോര ജില്ലയായ പത്തനംതിട്ടയെ പൂർണ്ണമായും അവഗണിച്ചത് പ്രതിഷേധാർഹമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. ജില്ലയുടെ വികസന കുതിപ്പിന് മുതൽക്കൂട്ടാവുന്ന ഒരു പദ്ധതികളും ബജറ്റിൽ ഇടം പിടിച്ചിട്ടില്ല. നാല് എംഎൽഎമാർ ഉണ്ടായിട്ടും ജില്ലയ്ക്ക് അർഹമായ പരിഗണന ബജറ്റിൽ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ജനങ്ങൾ നേരിടുന്ന സുപ്രധാന പ്രശ്നമായ വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികൾ ബജറ്റിൽ ഇല്ല. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, പൊതുമരാമത്ത്, കുടിവെള്ളം പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നുപോലും ജില്ലയ്ക്ക് ലഭിച്ചിട്ടില്ല. ബലക്ഷയം മൂലം പൊളിഞ്ഞു വീഴാറായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണത്തിന് കുറഞ്ഞത് 100 കോടിയെങ്കിലും വേണമെന്നിരിക്കും കേവലം 12 കോടി മാത്രമാണ് അനുവദിച്ചത്.
അടിയന്തിരമായി പൂർത്തിയാക്കേണ്ട പത്തനംതിട്ട സബ്ജയിൽ, ജനറൽ ഹോസ്പിറ്റൽ, കിഫ്‌ബി പദ്ധതികളായ കോന്നി മെഡിക്കൽ കോളജ്, ജില്ലാ സ്റ്റേഡിയം, സംസ്ഥാനപാത, ബൈപാസുകൾ, പത്തനംതിട്ട ഫ്ലൈ ഓവർ, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പാലം, പ്ലാപ്പള്ളി – അച്ചൻകോവിൽ മലയോര ഹൈവേ , അടൂർ ഇരട്ടപ്പാലം തുടങ്ങിയവയെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചിട്ടേയില്ല. പുതിയ മെഡിക്കൽ കോളേജുകൾ പ്രഖ്യാപിച്ചപ്പോഴും കോന്നി മെഡിക്കൽ കോളജിനെ കുറിച്ച് പരാമർശം പോലുമില്ല. ശബരിമല മാസ്റ്റർ പ്ലാൻ, വിമാനത്താവളം, ശബരി റെയിൽ തുടങ്ങി ജനങ്ങൾ കാലങ്ങളായി ആവശ്യപ്പെടുന്ന സുപ്രധാന പദ്ധതിയെക്കുറിച്ച് ഒരു പരാമർശവുമില്ല. ആരോഗ്യമേഖലയെ പൂർണമായും അവഗണിച്ച സർക്കാർ സ്വകാര്യ മേഖലയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




























