പട്‌ന:കാണാതായ ഭാര്യയെ കണ്ടെത്തുന്നതിന് ഒരു യുവാവ് നടത്തിയ പോരാട്ടം ചുരുളഴിച്ചത് അരുംകൊല. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. രണ്ടര മാസം മുന്‍പായിരുന്നു ഗൗരീശങ്കര്‍ ഭാര്യ സുജാത കുമാരി(19)യുമായി ഫോണിൽ അവസാനമായി സംസാരിക്കുന്നത്. അതിന് ശേഷം സുജാതയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പല രീതിയിലും ഗൗരീശങ്കര്‍ അന്വേഷണം നടത്തിയെങ്കിലും സുജാതയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ ആത്മഹത്യാ ഭീഷണി വരെ മുഴക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുജാതയെ കുടുംബം കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.
ചെറുപ്പകാലം മുതല്‍ പരിചയക്കാരായിരുന്നു സുജാതയും ഗൗരീശങ്കറും. ഒരേ സ്‌കൂളിലായിരുന്നു പഠനം. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. 2020 മുതല്‍ ആറ് വര്‍ഷത്തോളം പ്രണയിച്ച ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതര ജാതിയിലുള്ള ഗൗരീശങ്കറുമായുള്ള സുജാതയുടെ പ്രണയം കുടുംബം എതിര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും ഹരിയാനയിലേക്ക് പോകുകയും വിവാഹിതരാകുകയും ചെയ്തു. പിന്നാലെ ഗൗരീശങ്കറിനെതിരെ സുജാതയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് ഗൗരീശങ്കറിനെതിരെ തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും ഫെബ്രുവരിയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഗൗരീശങ്കറിനൊപ്പം പോകണമെന്ന നിലപാടായിരുന്നു സുജാത കോടതിയില്‍ സ്വീകരിച്ചത്. നിയമനടപടികളുടെ ഭാഗമായി സുജാത സ്വന്തം വീട്ടിലേക്ക് പോയി. മാര്‍ച്ച് 31നായിരുന്നു ഗൗരീശങ്കര്‍ അവസാനമായി സുജാതയുമായി സംസാരിച്ചത്. അതിന് ശേഷം സുജാതയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല




























