അടൂർ: പെട്ടിക്കട അടച്ച് വീട്ടിലേക്ക് പോയ ഗൃഹനാഥനെ തടഞ്ഞു നിർത്തി ആക്രമിച്ച് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കമിതാക്കളിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന യുവാവ് ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ബൈക്കിൽ നിന്ന് ലഭിച്ച കത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴ കൃഷ്ണപുരം ചാലിക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ സരിതയാണ് (27) അറസ്റ്റിലായത്. കായംകുളം സ്വദേശി അൻവർഷ ആണ് രക്ഷപ്പെട്ടത്. മേലൂട് അമ്പാടി ജംക്‌ഷൻ തങ്കപ്പവിലാസം തങ്കപ്പന്റെ (61) അഞ്ചു പവനോളം വരുന്ന മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി അടൂർ പതിനാലാം മൈൽ ജംക്‌ഷനിലാണ് സംഭവം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്, വെള്ളിയാഴ്ച രാത്രി പെട്ടിക്കട അടച്ച ശേഷം തങ്കപ്പൻ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ ബൈക്കിൽ എത്തിയ യുവാവും യുവതിയും സ്കൂട്ടർ തടഞ്ഞു നിർത്തി ഞങ്ങളെ അറിയില്ലേ എന്നു ചോദിച്ചു.
അറിയില്ലെന്നു പറഞ്ഞ് തങ്കപ്പൻ സ്കൂട്ടർ ഓടിച്ച് മുന്നോട്ട് നീങ്ങി. പിന്നാലെ പാഞ്ഞ് സ്കൂട്ടർ തടഞ്ഞു നിർത്തിയ ശേഷം യുവാവ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ തങ്കപ്പൻ യുവാവിന്റെ ഷർട്ടിൽ പിടിച്ചു. ഇതിനിടയിൽ യുവതിയും യുവാവും ചേർന്ന് അദ്ദേഹത്തെ മർദിച്ചു. ആക്രമണത്തിൽ മുഖത്തു പരുക്കേറ്റു. മാല പൊട്ടിച്ചെടുക്കുന്നതിനിടയിൽ കഴുത്തിനും മുറിവു പറ്റി. ഈ സമയം അതുവഴി ബൈക്കിൽ വന്നവരെ കണ്ടപ്പോൾ യുവാവ് ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ബൈക്കിൽ വന്നവർ സരിതയെ തടഞ്ഞു നിർത്തി പോലീസിനെ വിളിച്ചു. സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്ഐ മനീഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്തു. പൊട്ടിച്ചെടുത്ത മാല സരിതയിൽ നിന്ന് പോലീസ് കണ്ടെടുത്തു. തങ്കപ്പനെ പിന്നീട് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





























