കോഴഞ്ചേരി : ലോക്ക്ഡൗണിന്റെ പേരിൽ മുടക്കിയ ആറന്മുള വഴിയുള്ള പത്തനംതിട്ട – ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ഇനിയും പുനരാരംഭിച്ചില്ല. ഇപ്പോൾ സ്വകാര്യബസ് മാത്രമാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്നത്. ഇതാകട്ടെ നേരംപുലർന്നശേഷം യാത്ര ആരംഭിക്കുകയും രാത്രി എട്ടോടെ ട്രിപ്പ് അവസാനിപ്പിക്കുകയുമാണ്. ആറന്മുള, ആറാട്ടുപുഴ, മല്ലപ്പുഴശേരി, ഇടയാറന്മുള, മാലക്കര, പുത്തൻകാവ്, തെക്കേമല, ഇലന്തൂർ, കാരംവേലി തുടങ്ങി ബസ് കടന്നുപോകുന്ന പ്രദേശങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്. ഇതിന് പുറമേ സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ യാത്രാമാർഗമാണ് ഈ സർവീസുകൾ.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിന്നും കിഴക്കൻ മേഖലകളിൽ നിന്നും ഉള്ള യാത്രക്കാരും ചെങ്ങന്നൂർ റെയിൽവേസ്റ്റേഷൻ യാത്രയ്ക്ക് ചെയിൻ സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. ദിവസേന പത്തനംതിട്ട, ചെങ്ങന്നൂർ എന്നീ രണ്ട് ഡിപ്പോകളിൽനിന്നുമായി 11 ബസുകൾ 55 ട്രിപ്പുകൾ നടത്തിയിരുന്നു. പിന്നീട് ഇത് എണ്ണം കുറച്ചെങ്കിലും യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടായില്ല. കെ.എസ്.ആർ.ടി.സി.ക്ക് മികച്ച വരുമാനം ലഭിക്കുന്ന സർവീസുകൾ കൂടി ആയിരുന്നു ഇത്. പുലർച്ചെയും രാത്രിയിലും ഉണ്ടായിരുന്ന സർവീസുകൾ ട്രെയിൻ യാത്രക്കാർക്കും എം.സി. റോഡുമായി ബന്ധപ്പെട്ടുള്ള യാത്രക്കാർക്കും പ്രയോജനമായിരുന്നു. ഇപ്പോൾ റെയിൽവേ യാത്രക്കാരും സ്‌കൂൾ, കോളേജ് വിദ്യാർഥികളും ചെയിൻ സർവീസ് നിർത്തലാക്കിയതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു.





























