പത്തനംതിട്ട: റാന്നി ചെത്തോങ്കരയിലുള്ള കിംങ്സ് ബിരിയാണി കഫെ ഉടമ ആഷിഷ് ജോൺ മാത്യുവും കഫേ മാനേജരും പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഹാജരാകാന്‍ ഉത്തരവിട്ട് കമ്മീഷന്‍. വെച്ചുച്ചിറ, നുറോക്കാട് പുത്തൻപുരയ്ക്കൽ വീട്ടിൽ റീന തോമസ് കമ്മീഷനിൽ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
പരാതിക്കാരിയും സഹോദരിയും കൂടി റാന്നിയിലുള്ള ബാങ്കിൽ എത്തി മടങ്ങും വഴി കിംങ്സ് ബിരിയാണി കഫെയിൽ നിന്നും അൽഫാം വാങ്ങി കഴിച്ചിരുന്നു. അൽഫാം കഴിച്ചപ്പോൾ തന്നെ രുചിവ്യത്യാസം അനുഭവപ്പെടുകയും ഈ വിവരം അപ്പോൾ തന്നെ വെയിറ്ററെ വിളിച്ചു പറയുകയും ചെയ്തിരുന്നു. എന്നാൽ നിങ്ങൾക്ക് തോന്നിയതാവാമെന്നാണ് ഭക്ഷണം സെർവ് ചെയ്‌ത വെയിറ്റർ പറഞ്ഞത്.
രുചി വ്യത്യാസം അനുഭവപ്പെട്ടത് കാരണം സഹോദരി കുറച്ചു ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളൂ. തുടർന്ന് ബിൽ തുകയായ 740 രൂപാ ഡെബിറ്റ് കാര്‍ഡ് മുഖേന നല്‍കിയ ശേഷം ഇവര്‍ വീട്ടിലേക്ക് പോയി. യാത്രാമധ്യേ തന്നെ തലക്കറക്കം ഉണ്ടാകുകയും ഇവര്‍ കാറിലിരുന്നു രണ്ട് പ്രാവശ്യം ഛർദ്ദിക്കുകയും ചെയ്തു. കലശലായ വയറുവേദനയും തുടര്‍ന്ന് പല പ്രാവശ്യം വയറിളക്കവും ഉണ്ടായി. വയറിളക്കവും ഛർദ്ദിയും കുറയാത്തതിനാൽ വെച്ചുച്ചിറയുള്ള സ്വകാര്യ ആശുപത്രിയിൽ പോയി ഡോക്‌ടറുടെ നിർദ്ദേശാനുസരണം മരുന്നുകൾ കഴിച്ചു. എന്നാൽ പിറ്റേ ദിവസവും അസുഖം കുറയാതെ വന്നതോടെ വിദഗ്‌ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിലുള്ള ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു. ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ വിഷബാധയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഒരാഴ്‌ച അവിടെ അഡ്‌മിറ്റായി ചികിത്സിക്കേണ്ടി വരികയും 36,393 രൂപായുടെ ബിൽ ആവുകയും ചെയ്തു.
ഈ വിവരം പരാതിക്കാരിയുടെ മകൻ ഹോട്ടൽ മാനേജറെ വിളിച്ചു പറഞ്ഞെങ്കിലും വേണമെങ്കിൽ 10,000 രൂപാ തരാമെന്ന രീതിയിലുള്ള മറുപടിയാണ് ലഭിച്ചത്. ഹോട്ടൽ ജീവനക്കാരുടെ ഈ പ്രവർത്തിക്കെതിരെയാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്. രണ്ട് ആശുപത്രിയിലേയും ബിൽതുകയായ 36,393 രൂപയും അനുഭവിച്ച വേദനകൾക്കും മനോവിഷമത്തിനും മറ്റുമായി 5,00,000 രൂപ നഷ്ടപരിഹാരമായും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരാതി. കേസിന്റെ വിചാരണ നടത്തുന്നതിലേക്കായി എതിർകക്ഷികളായ ഹോട്ടൽ ഉടമയും മാനേജരും ഡിസംബർ 5ന് കമ്മീഷനിൽ ഹാജരാകാൻ വേണ്ടി നോട്ടീസ് അയക്കാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് ഉത്തരവിടുകയാണുണ്ടായത്.





























