ആനന്ദപ്പള്ളി : പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതില്‍ സുരേന്ദ്രൻ (56) ഇന്ന് രാവിലെ ആനന്ദപ്പള്ളിയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. രാവിലെ ആറേമുക്കാല്‍ മണിയോടെയായിരുന്നു അപകടം. ഭാര്യാ സഹോദരിയുടെ മകളുടെ വിദ്യാഭ്യാസ ആവിശ്യത്തിന് തിരുവനന്തപുരത്ത് പോകാൻ വീട്ടില്‍ നിന്നിറങ്ങി ആനന്ദപ്പള്ളി ജംഗ്ഷനിലേക്ക് നടന്നുവരികയായിരുന്നു ഇരുവരും. യാത്ര പോകാനുള്ള കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിച്ചാണ് മരണം.
ബസ്സ് ഇടിക്കാന്‍ വരുന്നത് കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രനെ ബസ്സ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. പരേതൻ അടൂർ നഗരസഭ മുൻ കൗൺസിലറും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു. ഭാര്യ ജ്യോതി സുരേന്ദ്രൻ അടൂർ നഗരസഭ മുന്‍ വൈസ് ചെയർ പേഴ്സന്‍ ആയിരുന്നു. അനന്ദു സുരേന്ദ്രൻ (പഠനാർത്ഥം ജർമ്മനിയിൽ) മകനും അഞ്ജലി സുരേന്ദ്രൻ മകളുമാണ്.
നിരന്തരം അപകടം ഉണ്ടാകുന്ന ഒരു മേഖലയാണ് സ്റ്റേറ്റ് ബാങ്ക് പ്രവർത്തിക്കുന്ന സ്ഥലം. നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. യാത്രക്കാർക്ക് മതിയായ സംരക്ഷണം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവരെ നാട്ടുകാർ നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു സുരക്ഷാ നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ അപകടങ്ങൾ ഇവിടെ തുടർക്കഥയായി മാറിയിരിക്കുകയാണ്. അടിയന്തിരമായി സുരക്ഷക്രമീകരണങ്ങൾ ഇവിടെ ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.