കോഴിക്കോട് : ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അച്ഛന്‍. മകന് സംഭവിച്ചത് എന്താണെന്ന് അറിയണമെന്നും തന്‍റെ മകന് നീതി ലഭിക്കണമെന്ന് അജിന്‍റെ അച്ഛൻ ദിലീപ് പോലീസിനോട് പറഞ്ഞു.
അജിന്‍ എസ് ദിലീപിന്‍റെ ആത്മഹത്യയില്‍ എന്‍ഐടി ഡയറക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വ്യാപകമായതോടെ ഡയറക്ടര്‍ പ്രസാദ് കൃഷണക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു. 2018 ലാണ് അഗിൻ എസ് ദിലീപ് കോഴിക്കോട് എന്‍ഐടിയില്‍ ചേരുന്നത്. പിന്നീട് ജലന്ധറിലെ സ്വകാര്യ സര്‍വകലാശാലയിലേക്ക് പോകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അഗിന്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് അഗിന്‍ പോകാന്‍ കാരണം ഡയറക്ടര്‍ പ്രസാദ് കൃഷ്ണ ആണെന്നാണ് അഗിന്‍റെ ആത്മഹത്യ കുറിപ്പില്‍ കാണുന്നത്. എന്നാല്‍ ചട്ടപ്രകാരം കോഴ്സില്‍ തുടരാന്‍ യോഗ്യത ഇല്ലാത്തതിനാലാണ് പുറത്താക്കിയത്തെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. അഗിന്‍റെ മൃതദേഹവുമായി ദില്ലിയിൽ നിന്നുള്ള വിമാനം ഉച്ചയോടെ കൊച്ചിയിലെത്തും. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് നടക്കും.





























