കോന്നി : രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ ഹെലിപാടിൽ ഇറക്കിയ സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട ജില്ലാ കളക്റ്റർ പ്രേം കൃഷ്ണൻ ഐ എ എസ്. യാതൊരു വിധത്തിൽ ഉള്ള ആശയക്കുഴപ്പങ്ങളും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. ഹെലിപാഡ് നിർമ്മിച്ചപ്പോൾ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഹെലിപാടിന്റെ മധ്യ ഭാഗം ആണ് ആദ്യം കോൺക്രീറ്റ് ചെയ്തത്. പിന്നീട് വശങ്ങളും കോൺക്രീറ്റ് ചെയ്യുകയായിരുന്നു. മൂന്ന് ഹെലികോപ്റ്ററുകൾ ആണ് ലാൻഡ് ചെയ്തത്.
രണ്ടാമത് കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് രണ്ട് ഹെലികോപ്റ്ററുകൾ ഇറക്കിയത്. ഇതിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. ആദ്യം നിർമിച്ച ഹെലിപാടിൽ റ്റി എന്ന് അടയാളപെടുത്തിയ ഭാഗത്തേക്ക് ഹെലികോപ്റ്റർ ടയറുകൾ വരാഞ്ഞതിനാലും ലാൻഡ് ചെയ്ത ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്യാൻ കഴിയാത്തതിനാലും ഈ ഭാഗത്തേക്ക് തള്ളിമാറ്റുകയായിരുന്നു. പൈലറ്റിന്റെ നിർദേശത്തെ തുടർന്നാണ് ഇങ്ങനെ ചെയ്തത്. ആദ്യം നിലയ്ക്കലിൽ ആയിരുന്നു ലാൻഡിംഗ് പറഞ്ഞിരുന്നത്. എന്നാൽ പെട്ടെന്നാണ് ഇവിടേക്ക് മാറ്റിയത്. ഒറ്റ രാത്രികൊണ്ട് ആണ് പി ഡബ്ല്യൂ ഡി ഇത് നിർമിച്ചത്. സംഭവത്തിൽ യാതൊരു അസ്വഭാവികതയും ഇല്ല എന്നും കളക്റ്റർ പറഞ്ഞു.





























