പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ. ഒരു ഇടവേളയ്ക്കു ശേഷം കക്കാട്ടാറ്റിലെ ജല നിരപ്പും ഉയര്‍ന്നു. ഗവി ഉള്‍പ്പെടെ കിഴക്കന്‍ മേഖലകളില്‍ ഉച്ച സമയങ്ങളില്‍ പോലും കാഴ്ച മറയ്ക്കുന്ന മഞ്ഞാണ്.
ജലനിരപ്പ് നിയന്ത്രിക്കാന്‍ മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. പരമാവധി വെള്ളം ഉപയോഗിക്കാനായി ശബരിഗിരിയിലെ നാലാം നമ്പർ ഒഴികെയുള്ള എല്ലാ ജനറേറ്ററുകളും പൂർണമായി പ്രവര്‍ത്തിപ്പിക്കുന്നു.
പമ്പയിലും കക്കിയിലും കഴിഞ്ഞ ദിവസങ്ങളില്‍ ആറു സെന്റിമീറ്ററിനടുത്ത് മഴ ലഭിച്ചു. വനത്തിനുള്ളില്‍ ശക്തമായ കാറ്റുമുണ്ട്. ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഗവിയിലേക്കുള്ള പാത മിക്കപ്പോഴും മഞ്ഞ് മൂടി കിടക്കുകയാണ്. മലയോര പാതകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.