ബെംഗളൂരു : ബെംഗളൂരു ഹെസറഘട്ടയിൽ നവജാത ശിശുവിനെ ആശുപത്രി ജനലിലൂടെ പുറത്തേക്കെറിഞ്ഞുകൊന്നു. സംഭവത്തിൽ യുവതിയുടെ കാമുകൻ മാഗഡി സ്വദേശി ശശാങ്കിനെ (27) പോലീസ് അറസ്റ്റു ചെയ്തു. സൊലദേവനഹള്ളി ഹെസറഘട്ടയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്കുമാറ്റി. ആശുപത്രി വിടുമ്പോൾ യുവതിയെ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.
സ്വകാര്യകമ്പനി ജീവനക്കാരനായ ശശാങ്കും യുവതിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് യുവതി സ്വകാര്യ ക്ലിനിക്കിൽ കുട്ടിക്ക് ജന്മം നൽകിയത്. പിന്നീട് കുട്ടിയെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്ഞുകൊല്ലുകയായിരുന്നു. കുട്ടിയെ എറിയുന്നതു കണ്ടവർ ഓടിയെത്തി യുവതിയെ പിടികൂടി. പോലീസെത്തിയ ശേഷമാണ് യുവതിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. വിവാഹം കഴിക്കാത്തതിനാലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ശശാങ്ക് പോലീസിനോട് പറഞ്ഞു.