പത്തനംതിട്ട : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നടത്തി. 600 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പകെടുത്തു. പത്തനംതിട്ട സി.സി. വിനോദ്കുമാർ നഗറിൽ (റോയൽ ഓഡിറ്റോറിയം ) രാവിലെ 8 മണിക്കാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ച് ആരംഭിച്ച കരാട്ടെ ചാമ്പ്യൻഷിപ്പ് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ചു. നല്ല സ്വഭാവ രൂപീകരണത്തിനും ലഹരി മുക്തമായി പുതിയ തലമുറ രൂപാന്തരപ്പെടുന്നതിനും കരാട്ടെ വളരെ സഹായിക്കുമെന്നും ജില്ലാ കളക്ടർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
600ൽപ്പരം കായികതാരങ്ങൾ മാറ്റുരക്കുന്ന വലിയ കായിക മത്സരമായി കരാട്ടെ വളർന്നു എന്നത് നമുക്ക് അഭിമാനകരമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) ജഡ്ജിയും കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഹൻഷി പി.രാംദയാൽ മുഖ്യ പ്രഭാഷണം നടത്തുകയും തുടർന്ന് നടത്തിയ കരാട്ടെ ചാമ്പ്യൻഷിപ്പ് വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) നിയമം പാലിച്ചാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തി. വിജയികൾക്ക് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മെഡൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
മുത്തൂറ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ജിനു കുര്യൻ, ന്യുറോളജിസ്റ്റ് ഡോ. ജിബു ജോ, പത്തണംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ പികെ., ജോസ് ജോൺ എന്നിവർ പ്രസംഗിച്ചു. ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പൂർണ്ണമായും വേൾഡ് കരാട്ടെ ഫെഡറേഷൻ നിയമമനുസരിച്ചും സംസ്ഥാന ദേശീയ അസോസിയേഷൻ നിയന്ത്രണത്തിലുമായാണ് നടത്തുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ വിജയികളായവർ സംസ്ഥാന – ദേശീയ – അന്തർദേശീയതലത്തിൽ വരെ മത്സരിക്കുവാൻ അവസരം ലഭിക്കുന്നു എന്നത് വലിയ പ്രാധാന്യത്തോടെയാണ് മത്സരാർത്ഥികൾ വീക്ഷിക്കുന്നത്. ജില്ലാ മത്സരങ്ങളിൽ 600ൽ അധികം മത്സരാർത്ഥികൾ വന്നുചേരുന്നത് ജില്ലയിൽ ആദ്യം എന്നത് വളരെ പ്രധാനമാണ്.





























