കോന്നി : പത്തനംതിട്ട ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗ ബലം വർധിപ്പിക്കാത്തത് പോക്സോ കേസ് അടക്കമുള്ളവയുടെ നടപടി ക്രമങ്ങളെ സാരമായി ബാധിക്കുന്നു. കോന്നി മണ്ഡലത്തിൽ കോന്നി, തണ്ണിത്തോട്, ചിറ്റാർ, കൂടൽ, മലയാലപുഴ പോലീസ് സ്റ്റേഷനുകളിൽ നാമമാത്രമായി ചുരുങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കോന്നി പോലീസ് സ്റ്റേഷനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ 4 പേർ വേണ്ടിടത്ത് രണ്ട് പേർ മാത്രമാണ് ഉള്ളത്. രാത്രിയിൽ വനിതകളുമായി ബന്ധപ്പെട്ട കേസ് എടുത്താൽ വനിതാ പോലീസ് ഇല്ലാത്തതിനാൽ പത്തനംതിട്ടയിൽ നിന്നോ മറ്റോ അടുത്ത ആൾ എത്തി വേണം കേസ് നടപടികൾ പൂർത്തീകരിക്കുവാൻ.
കോന്നിയിൽ ഉണ്ടാകുന്ന കുടുംബവഴക്കുകളെ തുടർന്നുള്ള സംഘർഷങ്ങൾ ഉൾപ്പെടെ ഉള്ളവയിൽ വനിതകൾ പ്രതികളാകുന്ന കേസിൽ വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പും തെളിവെടുപ്പും കോടതിയിൽ ഹാജരാക്കുന്ന നടപടികളും എല്ലാം പൂർത്തീകരിക്കാൻ. ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും അവസ്ഥ ഇത് തന്നെ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലും സ്ത്രീകൾ പ്രതികൾ ആകുന്ന കേസുകളിലും പ്രതികളെ കോടതിയിൽ കൊണ്ടുപോകാൻ പോലും വനിതാ ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്.
പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് വനിതകളെ അറസ്റ്റ് ചെയ്ത് നീക്കണമെങ്കിൽ പോലും ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല ജില്ലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപെട്ട കേസുകളിൽ വലിയ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ വനിതാ ഉദ്യോഗസ്ഥർ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വകുപ്പ് തലത്തിൽ നിയമനങ്ങൾ നടത്തിയെങ്കിൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയുകയുള്ളൂ.





























