പത്തനംതിട്ട: നഷ്ടമായ 102 ഫോണുകൾ കണ്ടെത്തി പത്തനംതിട്ട ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ.പി.എസിന്റെ നിർദ്ദേശത്തിലും നേതൃത്വത്തിലുമാണ് പത്തനംതിട്ട ജില്ലാ പോലീസ് ഈ നേട്ടം കൈവരിച്ചത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായതും പത്തനംതിട്ട സൈബർ സെല്ലിലും പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയതുമായ 102 മൊബൈൽ ഫോണുകൾ CEIR സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട സൈബർ പോലീസിന്റെ മേല്‍നോട്ടത്തില്‍ കണ്ടെത്തുകയും അവ കൈവശം വച്ചിരുന്നവരുടെ കയ്യിൽ നിന്നും തിരികെ പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ എത്തിക്കുകയും ചെയ്തു. ഇതിൽ 5000 രൂപ മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ വില വരുന്ന ഫോണുകൾ ഉണ്ട്. ഇതിൽ 45 ഫോണുകൾ ഇന്ന് ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് ജില്ലാ പോലീസ് മേധാവി ഉടമകൾക്ക് തിരികെ നൽകി.
സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ & എസ് എച്ച് ഒ നിതിൻ , സൈബർ സെൽ എ.എസ്.ഐ അനൂപ് മുരളി സി.പി.ഒ മാരായ അഖിൽ ചന്ദ്രൻ ആകാശ് എന്നിവരും പോലീസ് സ്റ്റേഷനുകളിലെ CEIR ടീമും ഉള്‍പ്പെട്ട സംഘമാണ് നഷ്ടപ്പെട്ട ഫോണുകൾ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തിരികെ കണ്ടെത്തി നല്‍കിയത്. ഫോണുകൾ നഷ്ടപ്പെട്ട് ജില്ലയിൽ പരാതി നൽകിയവരിൽ വിദ്യാർത്ഥികളും സാധാരണക്കാരും ആയിരുന്നു കൂടുതൽ. പോലീസിന്റെ ഇടപെടലിൽ ഫോണുകൾ തിരികെ കിട്ടിയത് ഇവർക്ക് വലിയ ആശ്വാസമായി. ഫോണുകൾ കണ്ടെത്തി തിരികെ എത്തിക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.





























