പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനമില്ലാത്തതിനാൽ രോഗികളും സഹായികളും ബുദ്ധിമുട്ടുന്നതായി പരാതി.
ഈ വിഷയം ചൂണ്ടി കാട്ടി കേരള ജനവേദി സംസ്ഥാന പ്രസിഡൻ്റ് റഷീദ് ആനപ്പാറയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന ഭിന്നശേഷി കമ്മിഷൻ, വീണാ ജോർജ്ജ് എം.എൽ.എ., ജില്ലാ കളക്ടർ, പത്തനംതിട്ട ജില്ലാ കളക്ടർ, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദയസംബന്ധമായ ആൾക്കാരെയും ഓപ്പറേഷൻ ചെയ്തു കൊണ്ടു വരുന്നവരെയും കിടത്തുന്നത് ബി & സി ബ്ലോക്ക് കെട്ടിടത്തിലാണ്.ഈ കെട്ടിടത്തിലെ ലിഫ്റ്റ് മിക്ക ദിവസങ്ങളിലും കേടാവുകയാണ് പതിവ്. ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരെയും ഓപ്പറേഷൻ ചെയ്തു കൊണ്ടു വരുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികളെയും കുട്ടികളെയും മിക്ക ദിവസങ്ങളിലും നാലും അഞ്ചും പേർ കൂടി ചുമന്നുകൊണ്ട് ഈ കെട്ടിടത്തിൻ്റെ മൂന്നും നാലും നിലകളിൽ നൂറിലധികം പടികൾ കയറ്റി കൊണ്ടു പോകേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്.
ഗുരുതരമായി മറ്റ് ആശുപത്രികളിൽ കൊണ്ടു പോകുന്ന രോഗികളുടെയും മരണപ്പെടുന്നവരുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്. ഇപ്പോൾ 2 ദിവസമായി ലിഫ്റ്റ് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നില്ല.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ എ ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ല. പേവാർഡ് പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. ലിഫ്റ്റ് ഇല്ലാത്തതിനാൽ ഈ കെട്ടിടത്തിലും കയറാൻ രോഗികളും പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണെന്നും ഉടൻ ലിഫ്റ്റ് പ്രവർത്തനസജ്ജമാക്കണമെന്നും അധികൃതർക്കു നൽകിയ പരാതിയിലൂടെ റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു































