മല്ലപ്പള്ളി : രണ്ടര കിലോമീറ്റർ റോഡ് പണിയാൻ 2.14 കോടി രൂപ. 2014 നവംബർ അഞ്ചിന് തുടങ്ങിയ ജോലി 2017 മാർച്ച് 30 -ന് തീർന്നതായി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇനിയും ബാക്കികിടക്കുന്നത് ഏകദേശം 200 മീറ്റർ ദൂരം. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ അനുമതി ലഭിച്ച കല്ലുപാലം-കവുങ്ങുംപ്രയാർ – അടങ്ങപ്പുറത്ത് റോഡിനാണ് ഈ ഗതികേട്.
റോഡിന്റെ പണി പുത്തൻപുരക്കൽ പടി എത്തി അവസാനിപ്പിച്ചിരിക്കയാണ്. പ്രവൃത്തി നടക്കുമ്പോഴും മുടങ്ങിയ ശേഷവും പുറമറ്റം പബ്ലിക് ലൈബ്രറി, നിരവധി സംഘടനകൾ വിജിലൻസ് സെൽ അടക്കം അധികൃതർക്ക് പരാതി സമർപ്പിച്ചിരുന്നു. ആറ് മീറ്റർ വീതിയാണ് വേണ്ടതെന്നും പുത്തൻപുരക്കൽ ഭാഗം മുതൽ മൂന്ന് മീറ്ററേ ഉള്ളൂവെന്നും അതിനാലാണ് പണി നടത്താത്തതെന്നും മറുപടിയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറയുന്നു. എന്നാൽ ഇവിടെ ആവശ്യമായ വീതി എടുത്ത് നൽകിയിരുന്നതായും അധികൃതരുടെ അനാസ്ഥയാണ് പണി പാതിവഴിയിൽ ഉപേക്ഷിച്ചതിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. അടങ്ങപ്പുറത്ത് – താഴത്തേൽപ്പടി റോഡിലാണ് പി.എം.ജി.എസ്.വൈ. റോഡ് എത്തിച്ചേരുന്നത്.
ഇവിടെ കാടമല തോടിന് കുറുകെയുള്ള പാലം വലത് വശത്തേക്ക് വീതി വർധിപ്പിച്ച് പണിയുകയും ഇതിന് മുൻപുള്ള 200 മീറ്റർ ദൂരം ടാർ ചെയ്യുകയും ചെയ്‌താൽ പദ്ധതി പൂർത്തിയാകും. അറ്റകുറ്റപ്പണികൾക്ക് 2022 ഏപ്രിൽ ഒന്നുവരെ കാലാവധിയുള്ളതായി റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിർദിഷ്ട വീതിയിൽ റോഡ് പൂർണമായി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























