പത്തനംതിട്ട: പത്തനംതിട്ട – കുമ്പഴ പിഡബ്ല്യുഡി റോഡിലുള്ള കുഴികൾ അടിയന്തിരമായി അടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പത്തനംതിട്ട – കുമ്പഴ റോഡിൽ കുഴികൾ ആയതിനാൽ ഭിന്നശേഷിക്കാരൻ ആയ തന്റെ മുച്ചക്ര സ്കൂട്ടർ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും റോഡിലെ കുഴികൾ മൂടണമെന്നും ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ ഉത്തരവ്.
തിരുവല്ല – കുമ്പഴ റോഡിലെ ആനപ്പാറ മുതൽ കുമ്പഴ വരെയുള്ള ഭാഗത്ത് കുഴികൾ താൽക്കാലികമായി നികത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്നും റോഡിൽ വാട്ടർ അതോറിറ്റി എഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് ലൈൻ ഫിറ്റിംഗ് പ്രവർത്തികൾ ക്രമീകരിച്ച ശേഷം മാത്രമേ റോഡ് നവീകരണം സാധിക്കുകയുള്ളൂ എന്നും റഷീദ് ആനപ്പാറ നൽകിയ പരാതിയിൽ പത്തനംതിട്ട പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനു റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പത്തനംതിട്ട കുമ്പഴ റോഡിൽ കുഴികൾ ഇല്ലെന്ന പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറിങ് റിപ്പോർട്ട് കളവാണെന്നും പത്തനംതിട്ട കുമ്പഴ റോഡിൽ അഞ്ചിടത്ത് ഇപ്പോഴും കുഴിയാണെന്നും ഈ കുഴിയിൽ വീണ് ആൾക്കാർക്ക് അപായം സംഭവിക്കാൻ സാധ്യതയുണ്ടെന്നും റോഡിന്റെ അവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും റഷീദ് ആനപ്പാറ മനുഷ്യാവകാശ കമ്മീഷന് വീണ്ടും കത്ത് നൽകി.
ഈ കത്തിനെ തുടർന്ന് 2022 ആഗസ്റ്റ് പത്തിനാണ് മനുഷ്യാവകാശ കമ്മീഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പത്തനംതിട്ട റോഡിലെ കുഴികൾ നികത്തി സഞ്ചാരയോഗ്യം ആക്കിയിട്ടുണ്ട് എന്ന് പറയുന്നുവെങ്കിലും പരാതിക്കാരന്റെ ആക്ഷേപത്തിൽ നിന്നും പരാതിക്ക് പരിഹാരം ഉണ്ടായതായി കാണുന്നില്ല എന്നും പത്തനംതിട്ട ആനപ്പാറ മുതൽ കുമ്പഴ വരെയുള്ള ഭാഗത്തെ കുഴികൾ അടിയന്തിരമായി അടച്ച് ഈ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും റോഡ് ഗതാഗത യോഗ്യമാക്കിയശേഷം രണ്ടാഴ്ചയ്ക്കകം കമ്മീഷന് വിവരം റിപ്പോർട്ട് ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷൻ എക്സിക്യൂട്ടീവ് നൽകിയ ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും റോഡ് ഗതാഗത യോഗ്യമാക്കാത്തതുമൂലം ആനപ്പാറയിൽ കുഴിയിൽ വീണ് ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്നും ഇപ്പോഴും പത്തനംതിട്ട മുതൽ വരെയുള്ള റോഡ് പൈപ്പ് ലൈൻ പണി മൂലം കുഴിയായി കിടക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെയും കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചതിനെതിരെയും ഈ വിഷയം ചൂണ്ടിക്കാട്ടി വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു.































