റാന്നി : ഏറ്റെടുക്കാന്‍ ആളില്ലാതെ അവശനിലയിൽ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ രണ്ടു ദിവസമായി കഴിഞ്ഞു വന്നിരുന്നു വയോധികനെ വാര്‍ത്തകളെ തുടര്‍ന്ന് പഴവങ്ങാടി അഞ്ചുകുഴി ആകാശപറവ എന്ന ദിവ്യകാരുണ്യാശ്രമം അഗതിമന്ദിരത്തിൽ എത്തിച്ചു ജനമൈത്രി പോലീസ്. ബസ് സ്റ്റാന്‍ഡില്‍ വയോധികന്‍ അവശനിലയില്‍ കഴിയുന്നത് ‘പത്തനംതിട്ട മീഡിയ’ കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ആദ്യം കോവിഡ് കാരണം പറഞ്ഞ് പോലീസ് ഏറ്റെടുക്കാന്‍ മടിച്ചിരുന്നു. പോലീസ് അനുവാദമില്ലെന്ന കാരണത്താല്‍ വൃദ്ധസദനവും കൈയ്യൊഴിഞ്ഞിരുന്നു.
റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ്കുമാറിന്‍റെ ഇടപെടലിനെ തുടർന്ന് റാന്നി ജനമൈത്രി പോലീസ് ഇദ്ദേഹത്തെ അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. എസ് ഐ അനീഷ് , പി.ജി ബിജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബിൻ ,അശ്വധീഷ്,സി. ജോഷി, അജിത്ത് ജനമൈത്രി പൊലീസ് സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ ,ഹോംഗാർഡ് ഉണ്ണികൃഷ്ണന്‍ നായർ, എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ അഗതിമന്ദിരത്തിൽ എത്തിച്ചത്. ഇയാളുടെ മേൽവിലാസം തമ്പി കേശവൻ, 83, തോട്ടപ്പുഴശ്ശേരി കാവുംമണ്ണിൽ, നെടുമ്പ്രയർ എന്നാണ് പറയുന്നത്.





























