റാന്നി : മാമുക്കിൽ നടപ്പാത കയ്യേറ്റി നിർമ്മാണ പ്രവർത്തികൾ നടത്തിയിരിക്കുന്നതിനാല്‍ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ആരോപണം. പുതിയതായി നിര്‍മ്മിക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നടപ്പാത കൈയ്യേറിയതായാണ് ആരോപണം. കാല്‍നട യാത്രികര്‍ക്കായി നിര്‍മ്മിച്ച നടപ്പാത ഒരു വിഭാഗം വ്യാപാരികള്‍ കൈയ്യേറി തങ്ങളുടെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.
സ്ഥാപനങ്ങളുടെ ഇറക്കുകളും നടപ്പാതയുടെ മുകളിലാണ് നില്‍ക്കുന്നത്. കെ.എസ്.ടി.പി പൊന്നിന്‍വില നല്‍കി വാങ്ങിയ സ്ഥലമാണ് കൈയ്യേറുന്നത്. ഇത്തരത്തില്‍ നഷ്ട പരിഹാരം നല്‍കിയ സ്ഥാപനങ്ങളുടെ ഇറക്കുകള്‍ പൊളിക്കാതെ നിലനില്‍ക്കുന്നുമുണ്ട് ചില സ്ഥലങ്ങളില്‍. ഇത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തിയതാണെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ നടപ്പാത കൈയ്യേറുന്നവര്‍ക്കെതിരെ പരാതി ഉണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.





























