പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെയും സമീപത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളുടെയും മുഖച്ഛായ തന്നെ മാറ്റിമറിക്കുമായിരുന്ന പത്തനംതിട്ട ഔട്ടര്‍ റിംഗ്റോഡ് പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങി. അന്തരിച്ച മുന്‍ എം.എല്‍.എ കെ.കെ.നായര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. നഗരത്തിന്റെ ഗതാഗത സംവിധാനത്തിന് മുഖമുദ്രയായി തീര്‍ന്ന റിംഗ് റോഡ് ആവിഷ്കരിച്ച് നടപ്പാക്കിയതിന് പിന്നിലും കെ.കെ നായരായിരുന്നു. നഗരത്തിലെ റിംഗ്റോഡിന് പുറമേ ഔട്ടര്‍ റിംഗ് റോഡ് കൂടി വരുന്നതോടെ ജില്ലയ്ക്ക് തന്നെ വലിയ മാറ്റമുണ്ടാകും എന്ന വിലയിരുത്തല്‍ അന്ന് ഏവരും അഗീകരിച്ചിരുന്നു. ജില്ലാ അസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ ഇതിലൂടെ കഴിയുമായിരുന്നു.
നഗരത്തിന് സമീപത്തുള്ള ഓമല്ലൂര്‍, നാരങ്ങാനം, മൈലപ്ര, പ്രമാടം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 22 റോഡുകളുടെ വികസനത്തിന് 10,000 കോടി രൂപ അനുവദിച്ചതില്‍ പത്തനംതിട്ട ഔട്ടര്‍ റിംഗ് റോഡും ഉള്‍പ്പെട്ടിരുന്നു. കുമ്പഴ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്നതായിരുന്നു പദ്ധതി. പ്രമാടം, മൈലപ്ര, ഓമല്ലൂര്‍, നാരങ്ങാനം പഞ്ചായത്തുകളിലെ മല്ലശേരിമുക്ക് – വട്ടക്കുളഞ്ഞി – പാറക്കടവ് – കൊടുംന്തറ – പുത്തന്‍പീടിക – മുക്കൂട്ടുത്തറ – പുന്നലത്തുപടി – കെ.എം.റോഡ് – തോണിക്കുഴി – തോന്ന്യാമല – മുണ്ടുകോട്ടയ്ക്കല്‍ – മൈലപ്ര വഴി കുമ്പഴ ജംഗ്ഷനില്‍ അവസാനിക്കുന്നതായിരുന്നു പദ്ധതി.
27 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് 15 മീറ്റര്‍ വീതിയില്‍ രണ്ട് വരി പാതയാക്കി നിര്‍മ്മിക്കാനാണ് ഉദേശിച്ചത്. പത്തനംതിട്ട നഗരസഭ ബജറ്റില്‍ അന്‍പത് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പ്രമാടം പഞ്ചായത്ത് ബജറ്റിലും പദ്ധതി പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നില്ല. വന്‍ മാറ്റങ്ങള്‍ക്ക് പദ്ധതി വഴിയൊരുക്കുമെങ്കിലും നടപ്പാക്കാന്‍ വേണ്ട സാമ്പത്തിക ചെലവാണ് പദ്ധതിയെ പിന്നോട്ടടിക്കാന്‍ കാരണമായത്. പദ്ധതി നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
































