പത്തനംതിട്ട: സീതത്തോട് ആങ്ങമുഴി ക്വാറന്റൈൻ സെന്ററിൽ ആരോഗ്യ പ്രവർത്തകയെ സിപിഎം നേതാവ് പീഡിപ്പിച്ചതായി പരാതി. മനു മംഗലശേരിൽ എന്ന നേതാവിനെതിരെയാണ് പരാതി. പോലീസ് എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങി. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു.
സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടർ കൂടിയാണ് ഇയാൾ. വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ഇയാൾ വിവാഹക്കാര്യം മറച്ചു വെച്ചാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനവും നൽകി. പീഡന പരാതി നേരത്തെ ഉയർന്നെങ്കിലും സിപിഎമ്മിലെ ചില നേതാക്കൾ ഇടപെട്ട് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ ഇന്നലെ പെൺകുട്ടി നേരിട്ട് പോലീസിന് പരാതി നൽകി. പരാതി പിൻവലിക്കാനുള്ള നീക്കവും നടന്നില്ല. ഇതോടെയാണ് പോലീസ് എഫ് ഐ ആർ ഇട്ടത്.
കോവിഡ് കെയർ സെന്ററിലെ താൽകാലിക ജീവനക്കാരനാണ് പ്രതി. കോവിഡ് രോഗിയെ പരിചരിച്ച ആരോഗ്യ പ്രവർത്തക ക്വാറന്റീനിലായി. അങ്ങനെയാണ് കോവിഡ് കെയർ സെന്ററിൽ എത്തുന്നത്. ഈ സമയത്തായിരുന്നു പീഡനം. ചതിക്കപ്പെട്ട കാര്യം മനസ്സിലാക്കിയാണ് യുവതി പരാതിയുമായി എത്തിയത്.
പോലീസിന് പരാതി നൽകിയതിനൊപ്പം യുവതി ജില്ലാ കളക്ടർക്കും പരാതി നൽകി. ഇത് പോലീസ് സൂപ്രണ്ടിന് കൈമാറി. ഇതോടെയാണ് പോലീസ് യുവതിയുടെ മൊഴി എടുത്തത്. ഇയാൾക്ക് നിലവിൽ പാർട്ടി ബന്ധങ്ങളൊന്നും ഇല്ലെന്നാണ് സിപിഎം നിലപാട്.