പത്തനംതിട്ട: കാർഷിക മേഖല കോർപറേറ്റുകളുടെ കയ്യിലെത്തുന്നതോടെ കർഷകർ അടിമകളായി മാറുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് പറഞ്ഞു. രാജ്യത്തിൻ്റെ കാർഷിക മേഖലയെ തകർത്തെറിയുന്ന പുതിയ നിയമനിർമാണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പത്തനംതിട്ടയിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച ഐക്യദാർഢ്യറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ബിജെപി പഴയ കാല അടിമത്വ സംസ്ക്കാരത്തിലേക്കാണ് നയിക്കുന്നത്. രാജ്യത്തിൻ്റെ പൊതുമേഖല സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തു കൊണ്ടിരിക്കുന്ന ബിജെപി ഭരണകൂടം കാർഷിക നിയമങ്ങളെ ഭേദഗതി വരുത്തിയത് രാജ്യത്തിൻ്റെ കാർഷിക മേഖലയും കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്നതിന്റെ ഭാഗമാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ബില്ല് പാർലമെൻ്റിൽ പാസാക്കിയെടുത്ത നടപടി അപകടകരമായ ഫാസിസ്റ്റ് തന്ത്രമാണ്. ഫാസിസ്റ്റുകൾ കർഷകരെയും തേടിയെത്തിയതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എസ് മുഹമ്മദ് റാഷിദ്, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം, വൈസ് പ്രസിഡൻ്റ് സാജിദ് മൗലവി എന്നിവർ സംസാരിച്ചു.






























