പത്തനംതിട്ട: കാട്ടുപന്നി ആക്രമണത്തിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിന് സംരക്ഷണവേലി കെട്ടിയവര്‍ നിരാശയിലാണ്. തകരപാട്ട കൊണ്ടു കെട്ടിയ വേലി പൂർണമായി പന്നി തകർത്തുകഴിഞ്ഞു. മാത്രമല്ല ഇതിന്റെ നിർമാണത്തിനുവേണ്ടി കൃഷിവകുപ്പ് പ്രഖ്യാപിച്ചിരുന്ന ധനസഹായം പകുതിയാളുകൾക്കും ഇതുവരെ ലഭിച്ചിട്ടുമില്ല. പണവും കൃഷിയും ഒരുപോലെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടു. കൃഷിയുടെ സംരക്ഷണത്തിനു നിര്‍മ്മിക്കുന്ന തകരവേലിയുടെ നിർമാണച്ചെലവിന്റെ പകുതിതുക കൃഷിവകുപ്പ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി കൃഷിഭവനുകൾ കയറിയിറങ്ങി അപേക്ഷ നൽകിയവർക്ക് നിരാശയായിരുന്നു ഫലം.
ജില്ലയിൽ കോന്നി, പറക്കോട് ബ്ലോക്കുകളിലാണ് പദ്ധതിക്ക് അംഗീകാരം തേടിയിരുന്നത്. എന്നാൽ ഇതിന് സാങ്കേതികാനുമതി നഷ്ടമായെന്ന് പറയുന്നു. ഇതോടെ പദ്ധതി നടപ്പാക്കുന്നതിൽ കൃഷി ഓഫീസർമാരും വിമുഖത കാട്ടി. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നു രക്ഷനേടാൻ വേലി സഹായമല്ലെന്ന് അന്നുതന്നെ കർഷകർ പറഞ്ഞതാണ്. സ്വന്തം പണം മുടക്കി വേലി നിർമിച്ചവർക്കു കൃഷി സംരക്ഷിക്കാനുമായില്ല. തകരവേലി തകർത്താണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായിക്കൊണ്ടിരിക്കുന്നത്.
വായ്പയെടുത്താണ് പലരും വേലി നിർമിച്ചത്. കൃഷിയിടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്തിയവർ സംരക്ഷണവേലി നിർമിക്കാൻ നല്ലൊരു തുക ചെലവഴിച്ചു. ലോക്ക്ഡൗണ്‍ കാലത്തടക്കം കൃഷിയെ പ്രോത്സാഹിപ്പിച്ച കൃഷിവകുപ്പ് പന്നിയുടെ ആക്രമണത്തിൽ നിന്നു കർഷകരെ രക്ഷിക്കാൻ വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്.