കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തിര സാഹചര്യത്തിൽ എത്തുന്ന രോഗികളുടെ സി ടി സ്കാൻ റിപ്പോർട്ടുകൾ വൈകി നൽകുന്നത് ചികിത്സ വൈകുന്നതിന് കാരണമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിയ പോലീസ് ഓഫീസർ അടക്കമുള്ളവർക്ക് ഈ ദുരനുഭവം നേരിട്ടതായി പറയുന്നു. മെഡിക്കൽ കോളേജ് സി ടി സ്കാൻ വിഭാഗത്തിൽ ഡോക്ടർ ഇല്ലെന്നും അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്ന ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട് വേണം സി ടി സ്കാൻ റിപ്പോർട്ട് തയ്യാറാക്കാൻ എന്നുമാണ് അറിയുവാൻ കഴിയുന്നത്.
കോന്നി മെഡിക്കൽ കോളേജ് ശബരിമല ബേസ് ആശുപത്രിയാക്കി മാറ്റിയിട്ടും ഇതാണ് രോഗികളുടെ അവസ്ഥ. തലയ്ക്ക് പരിക്ക് പറ്റിയും മറ്റും എത്തുന്ന ആളുകൾ ആണ് ഈ കാരണത്താൽ ഏറെയും ബുദ്ധിമുട്ടിലാകുന്നത്. സി ടി സ്കാൻ വിഭാഗത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയിൽ പ്രവേശിച്ചതായാണ് അറിയുവാൻ കഴിയുന്നത്. എന്നാൽ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചിട്ടുമില്ല എന്ന് രോഗികൾ പറയുന്നു. മെഡിക്കൽ കോളേജ് സി ടി സ്കാൻ റൂമിന് മുന്നിൽ പലപ്പോഴും റിപ്പോർട്ട് വൈകുന്നതിനാൽ രോഗികൾ പരാതി പറയുന്നതും കാണാം. റിപ്പോർട്ടുകൾ വൈകുന്നത് മൂലം ചികിത്സ ലഭിക്കാൻ വൈകുന്നത് രോഗികളോടുള്ള അവഗണനയാണെന്നും ഇവിടെ എത്തുന്നവർ പറയുന്നു. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പിലെ ഉന്നത അധികാരികളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണ്.





























