കോന്നി : കെ എസ് ആർ റ്റി സി ബസിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് മലയാളിയായ അയ്യപ്പ ഭക്തനെ തമിഴ്നാട്ടിൽ നിന്ന് എത്തിയ അയ്യപ്പ ഭക്തർ മർദിച്ചതായി പരാതി. സംഭവത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശി ദിലീപ് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അയ്യപ്പഭക്തർ പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് വരുമ്പോഴായിരുന്നു സംഭവം. പമ്പയിൽ നിന്ന് കെ എസ് ആർ റ്റി സി ബസിൽ കയറിയ അയ്യപ്പ ഭക്തർ ഇരിപ്പിടത്തിൽ ബാഗുകൾ വെച്ച് സീറ്റ് ഉറപ്പിക്കുവാൻ ശ്രമിച്ചതാണ് സംഭവത്തിന് തുടക്കം.
തമിഴ്‌നാട്ടുക്കാരായ അയ്യപ്പ ഭക്തർ സീറ്റിൽ വെച്ച ബാഗുകൾ എടുത്ത് മാറ്റിയ ശേഷം മലയാളികളായ അയ്യപ്പഭക്തർ ഇവിടെ ഇരിക്കുകയും ചെയ്തു. ഇത് വാക്ക് തർക്കത്തിന് കാരണമായതിനെ തുടർന്ന് കണ്ടക്ടർ ഇടപെടുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തു. തുടർന്ന് ഇരുകൂട്ടരും രണ്ട് ബസുകളിൽ നിലയ്ക്കലിൽ വന്നിറങ്ങുകയും ചെയ്തു. തുടർന്ന് തമിഴ്നാട് അയ്യപ്പഭക്തരും മലയാളികളായ അയ്യപ്പഭക്തരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ ദിലീപ് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എന്നാൽ സംഭവത്തിൽ ഇരു കൂട്ടർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് പോലീസ് അറിയിച്ചു.





























