പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്നയിൽ ഉദ്യോഗാർഥികളുടെ വൻ പ്രക്ഷോഭം. ചൊവ്വാഴ്ച ഗാന്ധി മൈതാനത്തുനിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. നിരോധിത മേഖലയിലേക്ക് കടക്കാൻ ശ്രമിച്ച ഉദ്യോഗാർത്ഥികളെ പോലീസ് തടഞ്ഞു. പരീക്ഷയിലെ ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ചയെയും കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരോധിത മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ പ്രതിഷേധക്കാരെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കാമാഖ്യ നാരായൺ സിങ് വ്യക്തമാക്കി.
അതേസമയം, വിദ്യാർഥികളും മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും ചർച്ചയിലെ തീരുമാനങ്ങൾ ഉദ്യോഗാർഥികൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എഴുപതാം ബി.പി.എസ്.സി. പരീക്ഷ റദ്ദാക്കുക എന്നത് മാത്രമല്ല ഉദ്യോഗാർഥികളുടെ ആവശ്യം. അധ്യാപക നിയമന പരീക്ഷയായ ടി.ആർ.ഇ. 4.0-ൽ മാറ്റങ്ങൾ വരുത്തണമെന്നും ബി.പി.എസ്.സി., ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ബി.എസ്.എസ്.സി.), സബ് ഇൻസ്പെക്ടർ നിയമനങ്ങളിലെ പ്രശ്നങ്ങളിൽ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ടി.ആർ.ഇ. 4.0 പരീക്ഷ ഒരൊറ്റ ഘട്ടമായി നടത്തണമെന്നും നെഗറ്റീവ് മാർക്കിങ് രീതി ഒഴിവാക്കണമെന്നുമാണ് ഉദ്യോഗാർഥികൾ ആവശ്യമുന്നയിക്കുന്നുണ്ട്.






























