റാന്നി: വെച്ചൂച്ചിറ എക്സ് സർവ്വീസ് മെൻ കോളനിയിലെ പട്ടയ വിതരണത്തിന് വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. പട്ടയ വിതരണം വേഗത്തിൽ ആക്കുന്നതിന് ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതിന് മുന്നോടിയായി കൈവശക്കാരുടെ പ്രത്യേക യോഗം എംഎൽഎയുടെ അധ്യക്ഷതയിൽ കോളനിയിൽ വിളിച്ച് ചേർക്കും. പട്ടയം ലഭിക്കാനുളളവർ അപേക്ഷകളും തിരിച്ചറിയൽ കാർഡുകളും ഈ യോഗത്തിൽ ഹാജരാക്കാവുന്നതാണ്. വെച്ചൂച്ചിറ എക്സ് സർവീസ് കോളനിയിൽപ്പെട്ട മുന്നൂറിലധികം വരുന്ന കൈവശ കർഷകർക്കും കോളനിയിൽ നിന്നും വിവിധ പൊതു സ്ഥാപനങ്ങൾക്കായി വിതരണ ചെയ്ത ഭൂമികൾക്കുള്ള പട്ടയവും ഇതിൽപ്പെടും റാന്നിയിലെ പട്ടയ വിഷയങ്ങൾ നിയമസഭയിലും റവന്യൂ അസംബ്ലിയിലും എംഎൽഎ ആദ്യം മുതൽ ഉന്നയിച്ചിരുന്നു.
റാന്നിയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക നടപടി സ്വീകരിക്കുമെന്ന് അന്ന് റവന്യൂ മന്ത്രി കെ രാജൻ ഉറപ്പുനൽകിയിരുന്നു. തുടർന്ന് നവ കേരള സദസ്സിൽ എത്തിയപ്പോൾ വസ്തു ഉടമകൾ പട്ടയം ലഭിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഇതിൻറെ എല്ലാ ഫലമായിട്ടാണ് ഇപ്പോൾ നടപടികൾ വേഗതയിൽ ആക്കിയിരിക്കുന്നത്. സർവ്വേ നടപടികൾ പൂർത്തിയായാലുടൻ തുടർനടപടികൾ സ്വീകരിച്ച് പട്ടയ വിതരണം എത്രയും വേഗം നടത്താനാകുമെന്നും എംഎൽഎ അറിയിച്ചു. വരുന്ന ആഴ്ച തന്നെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ടുള്ള യോഗം വിളിച്ചുചേർക്കുമെന്നും എംഎൽഎ അറിയിച്ചു.





























