ഡൽഹി: ശരദ്പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് നിർണായക ഘട്ടത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം. 2024ൽ തന്നെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്. രണ്ടു തെരഞ്ഞെടുപ്പുകളിലൂം വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന അതികായനാണ് ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞ് മാർഗദർശി റോളിലേക്ക് മാറുന്നത്. പ്രതിപക്ഷം ദേശീയ തലത്തിൽ ഐക്യശ്രമം ശക്തിപ്പെടുത്തി വരുകയാണ്. മരുമകനും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനായി ബി.ജെ.പി വല വീശുന്നുണ്ട്.എൻ.സി.പിയും ശിവസേനയും കോൺഗ്രസും ഉൾപ്പെട്ട മഹാ വികാസ് അഘാഡി സഖ്യത്തിനപ്പുറത്തെ സാധ്യതകളിലേക്ക് എൻ.സി.പിയിൽ ഒരു വിഭാഗം ഉറ്റുനോക്കുകയും ചെയ്യുന്നു. ഇതിനെല്ലാമിടയിലാണ് പവാറിന്റെ ‘ബോംബിടൽ’.
പൊതുജീവിതത്തിൽനിന്ന് വിരമിക്കുകയല്ലെന്ന് പവാർ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, പവാറിന്റെ പിന്മാറ്റ പ്രഖ്യാപനം കളം അറിഞ്ഞു തന്നെ. 15 ദിവസത്തിനകം ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലുമായി രണ്ടു ബോംബ് പൊട്ടുമെന്ന് മകളും എം.പിയുമായ സുപ്രിയ സുലെ പറഞ്ഞത് 15 ദിവസം മുമ്പാണ്. മറാത്തയിലെ രാഷ്ട്രീയ സ്ഫോടനത്തോടെ മകളുടെ വാക്ക് ശരിയായി. മുൻകൂട്ടി തീരുമാനിച്ചതും അടുത്തയാളുകൾ അറിഞ്ഞതുമാണ് പവാറിന്റെ പ്രഖ്യാപനമെന്നും ഇതോടെ തെളിഞ്ഞു. പവാർ ആരോടും ആലോചിച്ചില്ലെന്ന് നേതാക്കൾ പരാതിപ്പെടുന്നതും നേതൃനിര കണ്ണീരണിഞ്ഞതുമെല്ലാം ഇതിനിടയിൽ തന്നെ.





























