അടൂര്‍: പഴകുളം കിഴക്ക് സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം. നിരവധി പേര്‍ക്ക് പങ്കുള്ള, കോടികളുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നിരിക്കുന്നതെന്നാണു കണ്ടെത്തല്‍.
അതിലേറെയും നടന്നത് സി.പി.എം നേതൃത്വത്തിലുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധികാരത്തില്‍ വന്നശേഷവും. ബാങ്കിന്റെ ഹൈസ്‌കൂള്‍ ജങ്‌ഷനിലെ ബ്രാഞ്ചില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് മാനേജര്‍ ഷീല ജയകുമാര്‍, പ്യൂണ്‍ മുകേഷ് ഗോപിനാഥ് എന്നിവരെ പ്രതികളാക്കിയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയത്. നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്ന് മൈനസ് ചെയ്‌ത് പിന്‍വലിച്ച തുക മാത്രമാണിത്. കോടികള്‍ സ്‌ഥിര നിക്ഷേപമായി നല്‍കിയവരുടെ അക്കൗണ്ടില്‍ നിന്നായി 23 ലക്ഷത്തോളം രൂപ വായ്‌പയായി എടുത്തിട്ടുണ്ട്.
പ്യൂണ്‍ മുകേഷിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഈ വിവരം ബ്രാഞ്ച് മാനേജര്‍ അന്വേഷണത്തിന് വന്ന സഹകരണ സംഘം അസി. രജിസ്‌ട്രാര്‍ക്ക് മൊഴിയായി നല്‍കിയിരുന്നു. എന്തിനാണ് ഈ വിവരം നല്‍കിയത് എന്ന് ചോദിച്ച് സെക്രട്ടറി ഇന്‍ ചാര്‍ജ് മാനേജര്‍ ഷീലയോട് തട്ടിക്കയറിയെന്നും പറയുന്നു. പ്രമുഖ അഭിഭാഷകന്റെ നിക്ഷേപത്തില്‍നിന്നും ലക്ഷങ്ങള്‍ വായ്‌പയായി തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പില്‍ തനിക്ക് മാത്രമല്ല പങ്കാളിത്തമെന്ന് പ്യൂണ്‍ മുകേഷ് തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ കുറച്ച് പണം മാത്രമാണ് എടുത്തിട്ടുള്ളതെന്നും ശേഷിച്ചത് കൊണ്ടു പോയവര്‍ അത് തിരികെ അടച്ചാല്‍ തന്റെ പങ്കും തിരികെ നല്‍കാമെന്നുമാണ് മുകേഷിന്റെ നിലപാട്. മാനേജര്‍ ഷീലയുടെയും മുകേഷിന്റെയും അറസ്‌റ്റ് നവംബര്‍ എട്ടു വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അതിനോടകം പണം തിരികെ അടയ്‌ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.





























