റാന്നി : എംഎൽഎയുടെ വികസന സദസ്സ് അട്ടിമറിച്ച പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പഴവങ്ങാടി പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ ഭാവി വികസന കാര്യങ്ങളും പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത യോഗമാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പ്രസിഡന്റ് അനിത അനിൽ കുമാർ അട്ടിമറിച്ചത്.
റാന്നിയുടെ ഭാവി വികസനങ്ങൾ ജനകീയാഭിപ്രായത്തോട് നടപ്പാക്കുന്നതിന് ജനപ്രതിനിധികളുടെ അഭിപ്രായം ആരായുന്നതിനാണ് എം എൽ എ പഞ്ചായത്തുകൾ തോറും വികസന സെമിനാറുകൾ വിളിച്ചു ചേർക്കുന്നത്. ജില്ല , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരും ആസൂത്രണസമിതി അധ്യക്ഷൻമാരും ആണ് യോഗത്തിൽ പങ്കെടുക്കുന്നത്. എംഎൽഎയുടെ വികസന സദസ്സ് വലിയ പിന്തുണയോടെയാണ് രാഷ്ട്രീയ ഭേദമില്ലാതെ മറ്റെല്ലാ പഞ്ചായത്തുകളും ഏറ്റെടുത്തത്. എല്ലാ പഞ്ചായത്തിലും എല്ലാവരും ഒരുമിച്ചിരുന്ന് വികസന കാര്യങ്ങൾ ചർച്ച ചെയ്ത് അവ ക്രോഡീകരിച്ചു.
എന്നാൽ പഴവങ്ങാടി പഞ്ചായത്തിലും ഇത്തരം യോഗം തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് വിളിക്കാൻ പ്രസിഡന്റിനോട് ആലോചിച്ച് തീരുമാനിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ബ്ലോക്ക് , ജില്ലാ അംഗങ്ങളെയും പങ്കെടുപ്പിക്കാനും എംഎൽഎയുടെ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു . ഇത് തലേന്ന് വീണ്ടും ഫോൺ ചെയ്ത് ഓർമ്മിക്കുകയും ചെയ്തു. എന്നാൽ പ്രസിഡണ്ട് ഇക്കാര്യം ആരെയും അറിയിച്ചില്ല. കൃത്യം നാലരക്ക് തന്നെ എം എൽ എ എത്തുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിൽ കയറി വീട്ടിലേക്ക് പോകുവാൻ തുടങ്ങുകയായിരുന്നു. എംഎൽഎ കണ്ടപ്പോൾ മറ്റ് നിവൃത്തിയില്ലാതെ അടുത്തു വരികയായിരുന്നു. പഴവങ്ങാടി പഞ്ചായത്തിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ വന്ന എംഎൽഎ യോട് ഓഫീസിലേക്ക് കയറി ഇരിക്കാൻ പറയാനുളള സാമാന്യ മര്യാദ പോലും പ്രസിഡണ്ട് കാട്ടിയില്ല. അധികാരഗർവ്വിൽ സാമാന്യബുദ്ധി നഷ്ടപ്പെട്ട അവരോട് മറുപടിയൊന്നും പറയാതെ എംഎൽഎ മടങ്ങുകയായിരുന്നു.
താലൂക്ക് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പഴവങ്ങാടി പഞ്ചായത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു നടപടി സ്വീകരിക്കേണ്ട കാതലായ ഒരു വികസന സെമിനാർ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ നാടിന്റെ വികസനത്തെയാണ് പുറംകാലുകൊണ്ട് ചവിട്ടി അകറ്റിയതെന്ന് അംഗങ്ങളായ അജിത് ഏണസ്റ്റ്, അനീഷ് കാഞ്ഞിരത്താമല, ഷൈനി രാജീവ്, ബിനിറ്റ് മാത്യു, ജോയ്സി ചാക്കോ, ബ്രില്ലി ബോബി എബ്രഹാം എന്നിവര്‍ പറഞ്ഞു.