തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനവും കൂട്ടിമുട്ടി അപകടം. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ കാറിനെ വെട്ടുകാടേക്ക് വന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിന്‍റെ പിൻഭാഗം കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോണറ്റിന്‍റെ വശം തകർന്നുവെന്നും, എന്നാൽ അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് നിർത്താതെ മുന്നോട്ട് പോയെന്നുമാണ് പഞ്ചായത്ത് ഭാരവാഹികൾ ആരോപിച്ചത്. തുടർന്ന് പഞ്ചായത്ത് അധികൃതർ വാഹനത്തെ പിന്തുടർന്ന് ജനറൽ ആശുപത്രി സ്റ്റോപ്പിൽ വെച്ച് ബസ് തടഞ്ഞിടുകയായിരുന്നു. അപകടത്തിൽ തങ്ങളുടെ വാഹനത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചു നൽകാതെ ബസ് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് അധികൃതർ നിലപാടെടുത്തതോടെ സ്ഥലത്ത് നേരിയ തർക്കവും ഗതാഗത തടസവുമുണ്ടായി.
വാഹനം അപകടത്തിൽപ്പെട്ടത് തന്നെ കൊണ്ട് തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് ബസ് ഡ്രൈവറും നിലപാടെടുത്തതോടെ ഒടുവിൽ നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന ധാരണയിൽ പഞ്ചായത്ത് അധികൃതർ പ്രതിഷേധം അവസാനിപ്പിച്ചു. തർക്കം തുടർന്നതോടെ ജനറൽ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞെത്തിയ രോഗികളും വിദ്യാർഥികളും ബസിലിരുന്ന് ബുദ്ധിമുട്ടി. അവസാനം ബസ് ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ മറ്റുബസിലേക്ക് കയറ്റിവിട്ടാണ് പ്രശ്നം പരിഹരിച്ചത്.






























