റാന്നി : നിലാവ് പദ്ധതിക്കായി രജിസ്റ്റർ ചെയ്യാതെയാണ് പഴവങ്ങാടി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചതെന്ന് കെഎസ്ഇബി റാന്നി നോർത്ത് സെക്ഷൻ ഓഫീസിൽ നിന്ന് അറിയിച്ചു. പ്രസിഡന്റ് അനിത അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉപരോധം നടത്തിയ 29 ന് ഉച്ച കഴിഞ്ഞ് 3 ന് ആണ് പഞ്ചായത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. നിയമപരമായി ആവശ്യപ്പെടാത്ത പദ്ധതി നടപ്പിലാക്കിയില്ലെന്നാരോപിച്ചായിരുന്നു അനിത അനില്‍ കുമാര്‍ സമരത്തിനിറങ്ങിയത്.
നിലാവ് പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം അടയ്ക്കേണ്ട ആവശ്യമില്ല എന്നിരിക്കെ പണം അടച്ചതായുള്ള ആരോപണവും തെറ്റാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. സംസ്ഥാന സർക്കാരും കെഎസ് ബിയും എൽഎസ്ജിഡിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിൽ ചേരാമെന്ന് മുൻകൂട്ടി പഞ്ചായത്ത് അറിയിച്ചതനുസരിച്ചാണ് സെക്ഷൻ ഓഫീസിൽ സ്റ്റോക്കിരുന്ന കുറെ എൽഇഡി വിളക്ക് സ്ഥാപിച്ചത്. എൽഇഡി ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി വാർഡുകളിൽ ഇവ സ്ഥാപിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 17 വാർഡുകളിലും നിലാവ് പദ്ധതി പ്രകാരം സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിന് ഫണ്ട് അടച്ചിട്ടും ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കെഎസ്ഇബി കാണിക്കുന്നു എന്നാരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി ജോർജ്, ചാക്കോ വളയനാട്, അംഗങ്ങൾ ആയ ബി ജി വർഗീസ്, സൗമ്യ ജി നായർ, റൂബി കോശി, എംജി ശ്രീകുമാർ, ജിജി വർഗീസ് എന്നിവർ ചേർന്ന് കെഎസ്ഇബി റാന്നി നോർത്ത് ഓഫീസ് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചത്. ലൈറ്റുകള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കാമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഉറപ്പുനൽകിയെന്നും സമരവിജയമായി വീമ്പിളക്കിയിരുന്നു. കെഎസ്ഇബി അധികൃതരുടെ വെളിപ്പെടുത്തലോടെ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ ജനമധ്യത്തില്‍ നാണംകെട്ടിരിക്കുകയാണ്.






























