തിരുവനന്തപുരം : വോട്ടർ പട്ടിക ചോർന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ചീഫ് ഇലക്ട്രൽ ഓഫിസറാണ് ഇന്നലെ പരാതി നൽകിയത്. ഐടി വകുപ്പിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണക്കുറ്റം തുടങ്ങിയ വകുപ്പുകളുമാണ് ചേർത്തിരിക്കുന്നത്. ആരുടെയും പേര് എഫ്ഐആറിലില്ല. ക്രൈംബ്രാഞ്ച് എസ്പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വോട്ടർ പട്ടികയിൽ ഇരട്ടിപ്പുണ്ടെന്ന ആക്ഷേപം ഉന്നയിച്ചത്. ഇതിന്റെ തെളിവായി വോട്ടർ പട്ടികയിലെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽനിന്ന് വിവരങ്ങൾ ലഭിച്ചെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. കമ്മീഷൻ ഓഫിസിലെ കമ്പ്യൂട്ടറിൽ നിന്നാണ് വിവരങ്ങൾ നഷ്ടപ്പെട്ടെതെന്നും ഇതിൽ ഗൂഢാലോചന ഉണ്ടെന്നും കമ്മീഷൻ സംശയിക്കുന്നു.
3.25 ലക്ഷം വ്യാജവോട്ടർമാരുണ്ടെന്നും ഇതിനു പിന്നിൽ ക്രമക്കേടുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെച്ച് കളക്ടർമാർ റിപ്പോർട്ട് കൈമാറി. എന്നാൽ 38585 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്താനായത്. മറ്റു സംസ്ഥാനങ്ങളിലും ഇരട്ടവോട്ടുകളുള്ളതായി കമ്മീഷൻ കണ്ടെത്തി. തുടർന്ന് ഒന്നിലേറെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുള്ളവർ അവരുടെ താമസ സ്ഥലത്തെ ബൂത്തിൽ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കമ്മീഷൻ നടപടിയെടുത്തു.
ഇരട്ട വോട്ടുകളുടെ പ്രത്യേക പട്ടിക പോളിങ് ഓഫിസർക്ക് കൈമാറി. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വിവാദമായെങ്കിലും വോട്ടെടുപ്പ് ദിനത്തിൽ ഇരട്ടവോട്ട് വിവാദം ഉണ്ടായില്ല. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയശേഷമാണ് കമ്മീഷൻ ഡിജിപിക്കു പരാതി നൽകിയത്. ഇത് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. സൈറ്റിൽനിന്നുള്ള വിവരങ്ങളല്ല കമ്മിഷൻ സൂക്ഷിച്ചിരുന്ന ഫയലിലെ വിവരങ്ങളാണ് ചോർന്നതെന്നാണ് വാദം.