പത്തനംതിട്ട : ചിറ്റാറിലെ പി.പി മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും നരഹത്യക്ക് കേസെടുക്കുമെന്നും പറഞ്ഞ പോലീസ് ഇപ്പോള്‍ കൊലയാളികളെ അറസ്റ്റ് ചെയ്യുവാന്‍ മടിക്കുകയാണെന്ന്പി.സി ജോർജ് എം.എൽ.എ. പറഞ്ഞു.
ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാതെ മൃതദേഹം മറവ് ചെയ്യില്ല എന്ന നിലപാടിലാണ് മത്തായിയുടെ കുടുംബാംഗങ്ങൾ. സംഭവമുണ്ടായി 8 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് വൈകിപ്പിക്കുന്ന സർക്കാർ നിലപാട് കർഷക സമൂഹത്തോടും മരിച്ച വ്യക്തിയുടെ മൃതദേഹത്തോടുമുള്ള അനാദരവായിട്ട് മാത്രമെ കാണാൻ കഴിയൂ. ആയതിനാൽ എത്രയും പെട്ടെന്ന് കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും മത്തായിയെ ആശ്രയിച്ച് ജീവിച്ച കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം നല്‍കുകയും ഭാര്യക്ക് സർക്കാർ ജോലി ഉറപ്പാക്കുകയും ചെയ്യണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയാതായും പി.സി ജോർജ് എം.എൽ.എ പറഞ്ഞു.