കോട്ടയം : ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അധിക്ഷേപ പരാമർശവുമായി പി സി ജോർജ്. ചില മെത്രാന്മാർ യുഡിഎഫുകാരാണെന്നും യുഡിഎഫിന് വേണ്ടി ഇവര്‍ കുരക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ചുപറഞ്ഞെന്നും പിസി ജോർജ് ആരോപിച്ചു. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ടെന്ന് പറഞ്ഞ പി സി ജോർജ്, എഫ്സിആര്‍എ വരുമെന്നും നിയമം പാലിക്കാത്തവരെ പാലിപ്പിക്കുമെന്നും പറഞ്ഞു. സഭയായാലും എന്തായാലും വിദേശത്ത് നിന്ന് പണം വന്നാൽ കണക്ക് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ തിരിച്ചും അതേ നിലപാടെടുക്കുമെന്ന് ഷോൺ ജോർജും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇതും ഇതിനപ്പുറവും പറയുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
സഭയിലെ ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നതെന്ന് പി സി ജോർജ് വിമര്‍ശിച്ചു. ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടേതെന്ന് വിമര്‍ശിച്ച് അദ്ദേഹം, വിദേശത്തുനിന്ന് പണം മേടിക്കുന്നതിന്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പമെന്നും ചോദിച്ചു. അമിത് ഷാ ഇടപെട്ട് മെത്രാൻമാരോട് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും മെത്രാന്മാർ യുഡിഎഫിനു വേണ്ടി കുരക്കുകയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി തന്നെ കാണും. അവരോട് യാതൊരു ബഹുമാനവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും പി സി ജോർജ് വിമര്‍ശിച്ചു. ”ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോ? ആ പത്രം വായിക്കരുതെന്ന് നിയമസഭയിൽ അടക്കം താൻ പറഞ്ഞിട്ടുണ്ട്.
മെത്രാന്മാരാണ് സഭയെന്ന ആരും പറയേണ്ട. മെത്രാൻമാർ പറയുന്നത് പോക്രിത്തരമാണ്. ബിജെപിയെ കുറ്റപ്പെടുത്തണമെന്ന് പറയുന്നവരെ ആ രീതിയിൽ കൈകാര്യം ചെയ്യും. സഭയുമായി അടുക്കണമെന്ന് ബിജെപി പറയുന്നില്ല, ജനങ്ങളുമായി അടുക്കാൻ ആണ് ശ്രമിക്കുന്നത്. വിദേശത്തുനിന്നു വരുന്ന പണത്തിന്റെ കണക്ക് കാണിക്കാൻ എന്താണ് പ്രശ്നം . അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാൽ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ്. ചില മെത്രാന്മാർ ജന്മനാ കോൺഗ്രസാണ്. അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെയാണ്. മെത്രാൻമാർ രാഷ്ട്രീയത്തിൽ ഇടപെടാത്തതാണ് നല്ലത്. അവർ രാഷ്ട്രീയം പറഞ്ഞാൽ അതുപോലെ രാഷ്ട്രീയം പറയേണ്ടിവരും.” പിസി ജോർജ് പറഞ്ഞു.





























