ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ പ്രചരണത്തിനെത്തിയ പി.സി.ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിലെ പ്രചരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഭയന്നിട്ടല്ല പ്രചരണം അവസാനിപ്പിക്കുന്നതെന്നും ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പി.സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക് എന്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല. എന്നെ അറിയുന്ന സ്നേഹിക്കുന്ന ഈ വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല.
എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ പ്രസംഗിച്ചിട്ടുള്ളതുമാണ്. എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ പ്രചരണ പരിപാടികൾ അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ് കുറിപ്പില്‍ പറഞ്ഞു.