മഞ്ചേശ്വരം : സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും മഞ്ചേശ്വരത്ത് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രൻ. ഇത്തവണ സിറ്റിംഗ് എംഎൽഎയായ എ കെ എം അഷ്റഫിനെ തന്നെയാണ് യുഡിഎഫ് കളത്തിലിറക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 745 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു അഷ്റഫിന്റെ വിജയം. ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടാനാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഇതിനിടെ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പിഡിപി അറിയിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ബിജെപിയ്ക്കുള്ള വിജയസാധ്യത ഒഴിവാക്കാനാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് എസ് എം ബഷീര്‍ റിസ്വി വ്യക്തമാക്കി.





























