കണ്ണൂർ : പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ്(75) അന്തരിച്ചു. പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ ,തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്ത ഗാനങ്ങളാണ്. ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതിലൂടെയും ശ്രദ്ധേയനായി. അസീസ് അഹമ്മദിന്റെയും ബൽക്കീസിന്റെയും മകനായാണ് ജനനം. ഏഴാം വയസ്സിൽ ‘ജനതാ സംഗീത സഭ’യിലൂടെ മാപ്പിള പാട്ടിന്റെ ലോകത്ത് തുടക്കം കുറിച്ചു.
തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957–90 കളിൽ എച്ച്എംവിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാര്‍ഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976ൽ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ,ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം കാസറ്റുകൾ പുറത്തിറക്കി.
കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, എ.വി.മുഹമ്മദ് അവാർഡ്, ഒ അബു ഫൗണ്ടേഷൻ അവാർഡ്, മുസ്‌ലിം കള്‍ച്ചറൽ സെന്റർ അവാർഡ്,ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കല അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.