ഡല്‍ഹി: പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ഭാഗികമായി ശരിവെച്ചു. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുളള സമയപരിധിയിലും സുപ്രീംകോടതി ഇളവ് നല്‍കി. ഓപ്ഷന്‍ നല്‍കാന്‍ നാല് മാസത്തെ സമയപരിധിയാണ് അനുവദിച്ചിട്ടുള്ളത്. ഉയര്‍ന്ന വരുമാനത്തിന് അനുസരിച്ച് പെന്‍ഷന്‍ എന്ന കാര്യത്തില്‍ തീരുമാനമില്ല. പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണം എന്ന നിര്‍ദ്ദേശവും റദ്ദാക്കി.
അവസാന വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കണം എന്ന ആവശ്യവും കോടതി തള്ളി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. ആറ് ദിവസമാണ് കേസില്‍ സുപ്രീംകോടതി വാദം കേട്ടത്. പെന്‍ഷന്‍ സ്‌കീമീല്‍ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം.
കേന്ദ്രത്തിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക. കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയായിരുന്നു. കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെ പോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്ന് ഉത്തരവ് പറയുന്നു. ഓപ്ഷന്‍ നല്‍കാന്‍ നാല് മാസത്തെ സമയപരിധിയാണ് അനുവദിച്ചിട്ടുള്ളത്. ഉയര്‍ന്ന പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുന്നതിനായി, പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുക ഈടാക്കാനുള്ള ഓപ്ഷന്‍ ഇക്കാലയളവിനുള്ളില്‍ നല്‍കാവുന്നതാണ്.
ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെന്‍ഷന്‍ നല്‍കിയാല്‍ പി എഫ് ഫണ്ട് ഇല്ലാതെയാകുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. പെന്‍ഷന്‍ ഫണ്ട് വ്യവസ്ഥകളിലെ ഭേദഗതി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണെന്നും ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. പെന്‍ഷന്‍ കണക്കാക്കുന്നതിന് അവസാന 12 മാസത്തിന് പകരം അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയത് ശമ്പളക്കുറവ് പ്രതിഫലിക്കാതെയിരിക്കാനായിരുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.































