റാന്നി: കൊടും ചൂടിനൊപ്പം കുടിവെള്ള പ്രതിസന്ധിയാൽ ജനം വലയുന്നു. നാട്ടിലെ കുടിവെളള സ്രോതസുകൾ വറ്റിവരണ്ടതോടെ കുടിവെള്ളം തേടി പരക്കം പായുകയാണ് ജനം. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ചെറിയ ഓലികളും ജനുവരി മാസത്തിനു മുമ്പുതന്നെ വറ്റിയതിനെത്തുടർന്ന് താഴ് വാരങ്ങളിലും തോട്ടരികിലുമുള്ള കിണറുകളിലുമെത്തിയാണ് ആളുകൾ കുടിവെള്ളം ശേഖരിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങളിൽ എത്തിച്ചിരുന്ന വെള്ളം വില കൊടുത്തു വാങ്ങിയാണ് ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചൂടു ക്രമാതീതമായി വർധിച്ചതോടെ വെള്ളം വില കൊടുത്തു വാങ്ങാനും ഇല്ലാത്ത സ്ഥിതിയാണ്. ചൂട് വര്‍ദ്ധിക്കുകയും വില കൊടുത്തു വാങ്ങിയും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാകും നിലവില്‍. എന്നാൽ വേനൽ ഇത്രത്തോളം കടുത്ത് ജനങ്ങളാകെ കുടിവെള്ളത്തിനായി വലയുന്ന സാഹചര്യമുണ്ടായിട്ടും അധികൃത കേന്ദ്രങ്ങൾക്ക് അനക്കമില്ല.
താലൂക്കിലെ ഒരു പഞ്ചായത്തിൽ പോലും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികളായിട്ടില്ല. വെച്ചൂച്ചിറയിലാകട്ടെ പെരുന്തേനരുവിയിലെ ജലവിതരണ പദ്ധതിയിലെ വെള്ളമാണ് ആശ്രയം. ഇതും വറ്റുന്ന നിലയിലാണ്. ഇവിടങ്ങളിലെ കടുത്ത ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ള വിതരണത്തിന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മതിയായ ജലവിതരണ പദ്ധതികളൊന്നുമില്ലാത്ത നാറാണംമൂഴി കടുത്ത ജലദൗർലഭ്യമനുഭവപ്പെടുന്ന പഞ്ചായത്താണ്. ഇവിടെ പമ്പാനദിയുടെ തീരങ്ങളിലെ കിണറുകൾ പോലും വറ്റിയതിനെത്തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. പഞ്ചായത്തുതലത്തിൽ ജലവിതരണത്തിന് ഇവിടെയും നടപടികളൊന്നുമായിട്ടില്ല. രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. പഴവങ്ങാടി പഞ്ചായത്തിലെ ആനത്തടം, കരികുളം, മോതിരവയൽ പ്രദേശങ്ങൾ ഉൾപ്പെടെ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. റാന്നി, അങ്ങാടി പഞ്ചായത്തുകളിലും വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.






























