അടൂർ : അടൂരില്‍ വിവിധ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന കാട്ടുപന്നി ശല്യം ജനങ്ങളെ വലയ്ക്കുന്നു. പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം ഭാഗത്ത് കാടുകയറി കിടക്കുന്ന പുരയിടങ്ങളിലും കൃഷിയില്ലാത്ത വയലുകളിലും ആണ് ഇവ തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തിൽ അടൂരില്‍ വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. കൂട്ടമായി ഇറങ്ങുന്ന പന്നികള്‍ പ്രദേശവാസികളെ ആക്രമിക്കുന്നതിന് പുറമെ കൃഷിയും നശിപ്പിക്കുന്നുണ്ട്. തെങ്ങിൻ തൈകൾ കുത്തിമറിച്ച് കളയുകയും ചേമ്പ് കൃഷി ഒന്നാകെ നശിപ്പിക്കുന്നതുമാണ് ഇവറ്റകളുടെ രീതി. അടൂര്‍ കനാൽ റോഡരുകിലെ കാടുകളിലും പന്നിക്കൂട്ടങ്ങളുണ്ട്. അതിനാൽ ഇവിടത്തെ കാട് വെട്ടി വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രദേശത്ത് പകലും കാട്ടു പന്നിയുടെ ആക്രമണം തുടർക്കഥയാകുകയാണ്. ഇത് കാരണം തോട്ടം തൊഴിലാളികൾ, കർഷകർ ഇവരൊക്കെ തൊഴിലിടങ്ങളിൽ പന്നിയുടെ ആക്രമണത്തിന് വിധേയമാകുന്നു. ഇരതേടുന്നതിനൊപ്പം വേനലായതിനാൽ നീർവാഴ്ച്‌ചയുള്ള സ്‌ഥലങ്ങൾ തേടി പന്നികൾ കൂട്ടമായാണ് എത്തുന്നത്. ഇതോടെ പട്ടാപ്പകലും പന്നിയുടെ ആക്രമണം പതിവാണ്. പന്നിയുടെ ആക്രമണം രൂക്ഷമാകുന്നിടത്ത് പതിവായി ശല്യം ഉണ്ടാക്കുന്ന പന്നികളെ കണ്ടെത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെയ്ക്കുന്ന നടപടിയും നിശ്ചലമാണ്. പന്നിശല്യം കാരണം കിഴക്കൻ മലയോര മേഖലയിൽ കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. കിഴങ്ങ് വിളകൾ തിന്ന് നശിപ്പിയ്ക്കുന്നത് കർഷകർക്ക് വലിയ നഷ്ടം വരുത്തുന്നു.
ടാപ്പിംഗ് നടത്താതെ കിടക്കുന്ന റബർ തോട്ടങ്ങളിൽ കാട് നിറഞ്ഞതോടെ കാട്ടില്‍ നിന്നിറങ്ങുന്ന പന്നികൂട്ടങ്ങൾ ഇവിടം താവളമാക്കി മാറ്റി. പൊതുനിരത്തുകളുടെ സമീപത്തെ കാടുകൾ മൂലം ഇരുചക്രവാഹനയാത്രികർക്ക് നേരെ ഇവയുടെ ശല്യമുണ്ടാകുന്നുണ്ട്. കൊടുമൺ, ഐക്കാട് ഭാഗത്തുള്ളവർ പാടത്തെ കൃഷികൾ ഉപേക്ഷിച്ചിരിക്കുകയാണ്. കപ്പ കൃഷി ഒന്നാകെ പന്നികൾ നശിപ്പിച്ചതോടെ ഇതിന് ചുറ്റും ടിൻ ഷീറ്റ് വെച്ച് കെട്ടിയിരിക്കുകയാണ് അടൂരിലെ കര്‍ഷകര്‍.






























