തണ്ണിത്തോട് : കാടിറങ്ങി എത്തുന്ന വന്യജീവികള്‍ കാരണം വീടുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ നിവാസികള്‍. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് ആനയും കാട്ടുപോത്തും കുരങ്ങും പന്നിയും മാനുമെല്ലാം ജനവാസമേഖലയിലെ കൃഷിയിടങ്ങളില്‍ എത്തി വിളകള്‍ നശിപ്പിക്കുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. രാത്രി സമയങ്ങളില്‍ പ്രദേശത്തെ കൃഷിയിടങ്ങളില്‍ എത്തുന്ന പന്നിയും ആനയും ഉള്‍പ്പടെയുള്ള വന്യ ജീവികള്‍ വ്യാപകമായ നാശനഷ്ടമാണ് വരുത്തിവെക്കുന്നത്. ജനവാസ മേഖലയില്‍ വന്യജീവികള്‍ പതിവായി എത്തിത്തുടങ്ങിയതോടെ ഭീതിയുടെ നിഴലിലാണ് പ്രദേശവാസികള്‍.
പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ താമസിക്കുന്ന വീടിനടുത്തായാണ് പലപ്പോഴും കാട്ടാനയുള്‍പ്പടെ എത്തുന്നത്. വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാത്തതാണ് നിലവില്‍ വന്യജീവി ശല്യം വര്‍ധിക്കുവാന്‍ കാരണം. സോളാര്‍ വേലികള്‍ സ്ഥാപിക്കാന്‍ നടപടി എടുക്കുന്നു എന്ന പതിവ് പല്ലവി വനം വകുപ്പ് ആവര്‍ത്തിക്കുന്നതല്ലാതെ ഈ കാര്യത്തില്‍ യാതൊരു നടപടികളും മുന്നോട്ട് പോകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. വന്‍ തുകകള്‍ വായ്പ എടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ വന്യജീവികള്‍ നശിപ്പിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയ സ്ഥിതിയിലുമാണ്.
വന്യ മൃഗങ്ങള്‍ നശിപ്പിച്ച വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരത്തുകയും ഈ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ തന്നെ തുശ്ചമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നതാണ് ഈ പ്രദേശം. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടെ സ്വകാര്യ വ്യക്തികളുടെ കാട് പിടിച്ച് കിടക്കുന്ന പറമ്പുകളും വന്യജീവി ശല്യം വര്‍ധിക്കുന്നതിന് കാരണമായിത്തീരുന്നുണ്ട്. ഇത് തെളിക്കാന്‍ നടപടി സ്വീകരിക്കേണ്ട തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അധികാരികളും മൗനം പാലിക്കുകയാണ്.





























