എ, ബി പോസിറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് അണുബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് പഠനം. ഒ, എബി, മറ്റ് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ എന്നിവരെ അപേക്ഷിച്ച് ഇവര്‍ക്ക് രോഗസാധ്യത കൂടുതലാണെന്ന് ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 2586 കോവിഡ് പോസിറ്റീവ് രോഗികളിലാണ് പഠനം നടത്തിയത്. 2020 ഏപ്രില്‍ എട്ടിനും ഒക്ടോബറിനും ഇടയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ ഇതിനായി ആര്‍ടി പിസിആര്‍ പരിശോധന നടത്തി.
ബി രക്തഗ്രൂപ്പുള്ള പുരുഷന്മാര്‍ക്ക് അതേ രക്തഗ്രൂപ്പുള്ള സ്ത്രീകളേക്കാള്‍ കോവിഡ് രോഗസാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ എബി രക്തഗ്രൂപ്പുകാരാണ് കൂടുതലായി രോഗബാധിതരായത്. എ പോസിറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ കുറഞ്ഞ കാലത്തിനുള്ളില്‍ കോവിഡ് രോഗമുക്തി നേടുമ്പോൾ ഒ നെഗറ്റീവ് രക്തഗ്രൂപ്പുകാര്‍ക്ക് രോഗമുക്തി അല്‍പം വൈകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ രക്തഗ്രൂപ്പുകളും രോഗസങ്കീര്‍ണതയോ മരണനിരക്കോ തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഗംഗാറാം ആശുപത്രിയിലെ ഗവേഷണ വിഭാഗം കണ്‍സല്‍ട്ടന്‍റ് ഡോ.രശ്മി റാണ പറഞ്ഞു. രക്തഗ്രൂപ്പുകളും കോവിഡ് അണുബാധയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശാലമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗംഗാറാം ആശുപത്രിയിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വകുപ്പ് ചെയര്‍പേഴ്സണ്‍ ഡോ.വിവേക് രാജന്‍ പറഞ്ഞു.