മല്ലപ്പള്ളി : യാത്രാ ക്ലേശം രൂക്ഷമായ ചുങ്കപ്പാറ – പൊന്തൻ പുഴ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈകുന്നേരം 5 – 25 കഴിഞ്ഞാൽ പിന്നെ പൊന്തൻ പുഴയിൽ നിന്നും ചുങ്കപ്പാറക്ക് രണ്ടര മണിക്കൂറിനു ശേഷമാണ് ബസുള്ളത്. ഇതു മൂലം വിദ്യാർഥികളും ജോലിക്കാരുമടക്കടക്കം നിരവധി യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.
ബസില്ലാത്തതിനാൽ ഓട്ടോറിക്ഷ വിളിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. മറ്റ് യാത്രാമാർഗ്ഗമില്ലാത്തതിനാൽ അമിത കൂലി ഈടാക്കുന്നതായും പരാതിയുണ്ട്. സ്വകാര്യ ബസുകളുടെ മുന്നിലും പുറകിലുമായി കെ.എസ്.ആർ.ടി.സി മത്സരിച്ച് നിരവധി ട്രിപ്പുകൾ നടത്തിയിരുന്നതാണ്. എന്നാൽ സ്വകാര്യ ബസുകൾ നഷ്ടത്തിന്റെ കണക്ക് നിരത്തി സർവ്വിസ് അവസാനിപ്പിച്ചതോടെ കെ.എസ്.ആർ.ടി.സിയും സർവീസ് നിർത്തി. മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള ബസുകൾ ചുങ്കപ്പാറയിൽ സർവീസ് അവസാനിപ്പിച്ച് തിരിച്ചു പോകുകയാണ്. വൈകുന്നേരങ്ങളിലെ ട്രിപ്പുകൾ പൊന്തൻ പുഴക്ക് നീട്ടിയാൽ പ്രദേശത്തെ യാത്രാ ക്ലേശത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.