ഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കാനിരിനിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയോട് താൻ ഉന്നയിച്ച അഭ്യർത്ഥനയാണ് ഇന്ന് ഒരു ഭരണഘടനാപരമായ യാഥാർഥ്യമായി മാറുന്നത്. നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും ഭാഷയെയും ഔദ്യോഗികമായി ആദരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ‘കേരള’ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. ‘കേരള’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനായി 2024 ജൂണിൽ തന്നെ കേരള നിയമസഭ ഐകകണ്ഠ്യേന ഒരു പ്രമേയം പാസാക്കിയിരുന്നു.




























