കോഴിക്കോട് : നെല്ലിനും നാളികേരത്തിനുമൊപ്പം മലഞ്ചരക്ക് വിപണിയിലും വിലയിടിഞ്ഞതോടെ ദുരിതം ഇരട്ടിച്ച് കർഷകർ. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കർഷകസമരം പുകയുമ്പോൾ കേരളത്തിലും കർഷകർ കണ്ണീരിലാണ്. കുരുമുളക്, കശുവണ്ടി വില പരിതാപകരമായി കുറഞ്ഞു. കിലോക്ക് 640 രൂപയായിരുന്ന കുരുമുളക് വില 510 രൂപയായാണ് താഴ്ന്നത്. കിലോയ്ക്ക് 124 രൂപ വില കിട്ടിയിരുന്ന കശുവണ്ടിക്ക് ഇപ്പോൾ കിട്ടുന്നത് 100 രൂപമാത്രം. സീസണിൽ ഉത്പാദനം ഉയർന്നതും അഭ്യന്തര വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതും സംഭരണവില നിശ്ചയിക്കാത്തതും വിലയിടിവിന് കാരണമാവുന്നുണ്ട്.
ജനുവരി തുടക്കത്തിൽ ഗുണമേന്മയനുസരിച്ച് 600-640 രൂപയ്ക്കുവരെ ശേഖരിച്ചിരുന്ന കുരുമുളക് 510-525 രൂപയ്ക്കാണ് നിലവിൽ ഇടുക്കി ഹൈറേഞ്ചിലെ വ്യാപാരികൾ ശേഖരിക്കുന്നത്. നിലന്പൂരിൽ കുരുമുളകിന് 490 രൂപയേ കിട്ടുന്നുള്ളൂ. ഇരിട്ടിയിൽ 485-ഉം തളിപ്പറന്പിൽ 490-ഉം വയനാട്ടിൽ 510-ഉം ആയി വിലയിടിഞ്ഞു. വയനാടൻ കുരുമുളകിന് കിന്റലിന് ഒരാഴ്ചെകാണ്ട് കുറഞ്ഞത് 3000 രൂപയാണ്. കാലാവസ്ഥാവ്യതിയാനംമൂലം ലിറ്റർ വെയ്റ്റ് (ഒരുലിറ്റർ അളവ് പാത്രത്തിൽ ശേഖരിക്കുന്ന കുരുമുളകിന്റെ തൂക്കം) വൻതോതിൽ കുറഞ്ഞതും വിലയിടിവിന്റെ കാരണമായി വ്യാപാരികൾ വ്യക്തമാക്കുന്നു.





























